

ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് ഷാരുഖ് ഖാൻ നായകനായെത്തിയ ചിത്രമായിരുന്നു സീറോ. വൻ ഹൈപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയതെങ്കിലും തിയറ്ററിൽ സീറോ പരാജയമായി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയം താൻ ഏറ്റെടുക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ ആനന്ദ് എൽ റായ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിൽ ഷാരുഖിന്റെ താരപദവി ഉപയോഗിക്കാതിരുന്നത് താൻ ചെയ്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. "സീറോയുടെ പ്രശ്നം ആ മനുഷ്യനായിരുന്നു (ഷാരുഖ് ഖാൻ).. ആ സൂപ്പർ സ്റ്റാർ എന്നെ വളരെയധികം സ്നേഹത്തോടെ, എന്നെ ഞാനായി തന്നെ സമീപിച്ചപ്പോൾ കഥ എഴുതാൻ പോകുന്നത് ഒരു നടനോ സംവിധായകനോ അല്ലെന്ന കാര്യം എനിക്കൊരിക്കലും മനസിലായില്ല.
ഒരു സൂപ്പർ സ്റ്റാർ കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ആ ഇമേജ് അവിടെയുണ്ടായിരുന്നു. അത് ഞാൻ മനസ്സിലാക്കുകയും സിനിമയിൽ ഉൾക്കൊള്ളിക്കുകയും വേണമായിരുന്നു. ഞാൻ ഒരു നടനൊപ്പം അല്ലെങ്കിൽ ഒരു വലിയ നടനൊപ്പമാണ് ജോലി ചെയ്തത്. വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്, ഞാൻ ശ്രദ്ധിക്കേണ്ട ഒരു ഇമേജ് അവിടെയുണ്ടായിരുന്നുവെന്ന്.
പലപ്പോഴും എന്റെ സിനിമകളിൽ താരത്തിന്റേതായ ഒന്നുമില്ലെന്ന് നിങ്ങൾ പറയുമ്പോൾ, എന്റെ കഥാപാത്രങ്ങളിലേക്ക് ആ താരപദവി ഉൾപ്പെടുത്താൻ എനിക്ക് കഴിയാറില്ലെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. ചിലപ്പോഴൊക്കെ ആളുകൾക്ക് താരങ്ങളെ ഒരു കഥാപാത്രമായി തന്നെ കാണാൻ ആഗ്രഹമുണ്ടാകും. പക്ഷേ താരത്തിന്റെ ഒരു അംശം അവിടെ ഉണ്ടായിരിക്കണം, അത് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല".- സംവിധായകൻ പറഞ്ഞു.
2018 ലാണ് സീറോ റിലീസ് ചെയ്യുന്നത്. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടതോടെ ഷാരുഖ് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ധനുഷ്, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തേരെ ഇഷ്ക് മേം ആണ് ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates