

നടൻ രവി മോഹനും മുൻ ഭാര്യ ആർതിയും തമ്മിലുള്ള വേർപിരിയിൽ തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായി മാറിയിരുന്നു. വിവാഹമോചനത്തിന് പിന്നാലെ പരസ്പരം പഴിചാരി ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലും എത്തുമായിരുന്നു. ഗായിക കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്നായിരുന്നു ആർതിയുടെ ആരോപണം.
വേർപിരിഞ്ഞതിന് പിന്നാലെ കെനിഷയും രവി മോഹനും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് കെനിഷ രംഗത്തെത്തുകയും ചെയ്തു. കെനിഷ ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ആർതി രവി എത്തിയിരിക്കുകയാണ്.
തന്റെ മാന്യമായ നിശബ്ദതയെ ആരും ബലഹീനതയായി കാണരുതെന്നും, മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണെന്നും ആർതി കുറിച്ചു. ‘‘ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. ഇനി അവളൊരു പെൺ സിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവം തന്നെ വരേണ്ടി വരും.
എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണുകയോ അത് ചൂഷണം ചെയ്യാൻ നോക്കുകയോ ചെയ്യരുത്. എന്റെ മക്കളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ ആവശ്യമായി വന്നാൽ, ഞാൻ എന്റെ സുരക്ഷിതവലയത്തിൽ നിന്നും പുറത്തുകടന്ന് സത്യവുമായി ഈ ലോകത്തെ നേരിടും. കാരണം, സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.- ആർതി കുറിച്ചു.
നടി ഖുശ്ബു അടക്കമുള്ളവർ വിഷയത്തിൽ ആർതിയെ പിന്തുണച്ച് രംഗത്തെത്തി. ‘‘ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പെൺ സിംഹമാണ്. എന്റെ കുഞ്ഞേ, നിനക്ക് കൂടുതൽ ശക്തിയുണ്ടാവട്ടെ.’’- ഖുശ്ബു മറുപടിയായി കുറിച്ചു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ വ്യാജ കഥകളും ഓൺലൈൻ പീഡനങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും തന്റെ സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള കരിയർ ഉപേക്ഷിച്ച് പൂർണമായ നിസംഗതയോടെ രവി മോഹനെ വിട്ടുനൽകുകയാണെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെ കെനിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി. നടൻ രവി മോഹന്റെയും ആരതി രവിയുടെയും ബന്ധം തകർക്കാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് മാനസിക പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും കെനിഷ കഴിഞ്ഞ ദിവസം വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates