കാലിലെ ലിഗമെന്റെ പൊട്ടിയുണ്ടായ വേദനയും സഹിച്ചാണ് 21 വർഷമായി ജീവിക്കുന്നതെന്ന മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൂടാതെ ഡാൻസിന്റേയും ഫൈറ്റിന്റേയും പേരിൽ മമ്മൂട്ടി നേരിടേണ്ടിവന്ന പരിഹാസങ്ങളും ചർച്ചയായി. ഇപ്പോൾ മമ്മൂട്ടിയെ അധിക്ഷേപിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ് എന്നാണ് അനീഷ് ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇതെല്ലാം സാധിച്ചുവെങ്കില്‍ നൂറു ശതമാനം മാര്‍ക്കും നല്‍കി ഉറപ്പിച്ചു പറയാം ഇതാണ് നിശ്ചയദാര്‍ഢ്യം എന്നാണ് താരത്തിന്റെ കുറിപ്പ്.
അനീഷ് ജി മേനോന്റെ കുറിപ്പ് വായിക്കാം
ഡാന്‍സിന്റെയും ചില ഫൈറ്റിന്റെയും പേരില്‍ പല സൈഡില്‍ നിന്നും ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണല്ലോ നമ്മുടെ സ്വന്തം മമ്മൂക്ക… അത്തരം കളിയാക്കലുകളെയെല്ലാം പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം നേരിട്ടിട്ടുമുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക സംസാരിച്ച വാക്കുകള്‍ ഒന്ന് ചേര്‍ത്ത് വയ്ക്കുന്നു.
‘ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും… പിന്നേം എന്നെ ആളുകള്‍ കളിയാക്കും… പത്തിരുപത് വര്‍ഷമായി ആ വേദനയും സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ…’
ലിഗമെന്റ് പൊട്ടിയ കാലും വച്ചാണ് 21 വര്‍ഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്, സന്തോഷിപ്പിച്ചത്… ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു.. പരസ്പരം ബഹുമാനിക്കുന്നതും.. സ്‌നേഹിക്കുന്നതും.. നല്ല സമീപനങ്ങള്‍ ഉണ്ടാക്കുന്നതും.. ആത്മവിശ്വാസം പകരുന്നതും നമ്മളിലെ നമ്മളെ വലുതാക്കുകയെ ഉള്ളു..
തടസ്സങ്ങളെയും അസാധ്യതകളെയും അതിജീവിച്ച്, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ മനുഷ്യന് ഇതെല്ലാം സാധിച്ചുവെങ്കില്‍ 100% മാര്‍ക്കും നല്‍കി ഉറപ്പിച്ചു പറയാം ഇതാണ് നിശ്ചയദാര്‍ഢ്യം. ഇനിയും ഒരുപാട് നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.. ലോകത്തില്‍ പ്രചോദനം എന്നത് നിശ്ചയദാര്‍ഢ്യമാണ്.. അതുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വിഷയങ്ങളാവുന്നേ ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates