

തന്റെ പുതിയ ചിത്രം മിറാഷിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ആസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഈ മാസം 19നാണ് റിലീസ് ചെയ്യുന്നത്. തന്റെ പുതിയ ചിത്രങ്ങളൊന്നും മക്കള്‍ തിയറ്ററില്‍ പോയി കണ്ടിട്ടില്ലെന്ന് പറയുകയാണ് നടൻ ആസിഫ് അലി. 2024- 25 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ തന്റെ ചിത്രങ്ങളൊന്നും മക്കള്‍ക്ക് ഇഷ്ടമായിട്ടില്ല.
ലോകയിലെന്താണ് അഭിനയിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. പുതിയ തലമുറയുടെ ഇഷ്ടങ്ങള്‍ വേറെയാണെന്നും ആസിഫ് അലി പറഞ്ഞു. മിറാഷിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
"പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ചിത്രമെടുക്കാന്‍ ആര്‍ക്കുമാവില്ല. ഹിറ്റുകളൊന്നും നല്‍കാതെ നില്‍ക്കുമ്പോഴാണ് ജീത്തു ജോസഫ് കൂമന്‍ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. സിനിമാ ജീവിതത്തില്‍ ഗിയര്‍ ഷിഫ്റ്റ് തന്ന ചിത്രമായിരുന്നു കൂമന്‍. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. ഏതൊരു ഭാഷയിലെ സിനിമകളോടും മത്സരിക്കാവുന്ന മികച്ച ചിത്രങ്ങളാണ് മലയാളത്തിലുണ്ടാകുന്നത്. അതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതി മാറി. അതുകൊണ്ടാണ് തിയറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ സ്വീകരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമും യൂട്യൂബുമെല്ലാം കാണുന്നവര്‍ തിയറ്ററില്‍ സിനിമയിലെ ഇഴച്ചില്‍ ഇഷ്ടപ്പെടുന്നില്ലെന്നും" ആസിഫ് അലി പറഞ്ഞു. അപർണ ബാലമുരളിയാണ് മിറാഷിൽ നായികയായെത്തുന്നത്.
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം അപർണയും ആസിഫും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മിറാഷിന്റെ ട്രെയ്‌ലറും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates