

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ മമ്മൂട്ടി. എല്ലാവർക്കും നന്ദിയെന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ മമ്മൂട്ടി പറഞ്ഞു. "എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവിനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്ക് സിദ്ധാർഥ് ഭരതൻ, സൗബിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.
അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ല". - മമ്മൂട്ടി പറഞ്ഞു.
പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തോടും മമ്മൂട്ടി പ്രതികരിച്ചു. "ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ"- മമ്മൂട്ടി ചോദിച്ചു. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 55 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. രാഹുൽ സദാശിവൻ ആണ് ഭ്രമയുഗം സംവിധാനം ചെയ്തത്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.
അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. അതേസമയം മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ ഷംല ഹംസയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates