

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ ലെസ്ബിയൻ പങ്കാളികളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ സഹമത്സരാർഥി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിത്തെളിച്ചിരുന്നു. ഇതിന് പിന്നാലെ ലെസ്ബിയൻ പങ്കാളികളെ പിന്തുണച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ രംഗത്തെത്തുകയും ചെയ്തു.
ആദിലയോടും നൂറയോടും അവരുടെ ലൈംഗികതയോടും വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് മത്സരാര്‍ഥികളോടാണ് മോഹന്‍ലാല്‍ രൂക്ഷമായി പ്രതികരിച്ചത്. ആദിലയും നൂറയും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണ്, അവരുടെ ലൈംഗികതയോട് യോജിപ്പില്ല, ഇത് നോര്‍മലൈസ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്നെല്ലാമാണ് മത്സരാര്‍ഥികള്‍ പറഞ്ഞത്.
'ആരാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍' എന്ന് ചോദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്. ഹോമോസെക്ഷ്വാലിറ്റിയോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ മത്സരാര്‍ഥിയോട് 'നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്കെന്താ? നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ അവര്‍?' എന്ന് രൂക്ഷമായി അദ്ദേഹം ചോദിച്ചു.
ഞാൻ എന്റെ വീട്ടിൽ കയറ്റുമല്ലോ അവരെ. ഇത്തരം കമന്റുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ...ഇത് നോർമലൈസ് ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് ഒരു മത്സരാർഥി പറഞ്ഞപ്പോൾ, മറ്റുള്ളവർക്ക് ആർക്കും ഒരു പ്രശ്നവുമില്ലല്ലോ, നിങ്ങൾക്ക് മാത്രമെന്താണ് ഇത്ര പ്രശ്നമെന്നും മോഹൻലാൽ ചോദിച്ചു.
നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്തത് എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അധികാരമുണ്ട്. എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്. ഇറങ്ങിപ്പൊക്കോളൂ. ഷോയിൽ നിന്നിറങ്ങി പൊയ്ക്കോളൂ. എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. മോഹൻലാലിന്റെ ഈ വാക്കുകൾ വൻ കയ്യടിയോടെയാണ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.
'ലാലേട്ടനോട് ബഹുമാനം', 'കൊള്ളാം ലാലേട്ടാ...മറുപടി കലക്കി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്‍ജിബിടിക്യു+ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ മോഹന്‍ലാലിനെ പ്രശംസിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
മുൻപ് സ്ത്രൈണ ഭാവത്തോടെ മോഹൻലാൽ എത്തിയ പരസ്യത്തിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതേ വിഷയത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു മമ്മൂട്ടി നായകനായി 2023ല്‍ പുറത്തിറങ്ങിയ കാതല്‍ - ദ് കോര്‍ എന്ന ചിത്രം. മമ്മൂട്ടിയെ പോലെ മെഗാ താരപദവിയിലുള്ള ഒരാള്‍ സ്വവര്‍ഗാനുരാഗിയായ നായക കഥാപാത്രത്തെ പോസിറ്റീവായി അവതരിപ്പിച്ചത് ചിലരുടെയെങ്കിലും കാഴ്ചപ്പാടുകളെ മാറ്റിമറിക്കാന്‍ സഹായിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates