

പ്രശാന്ത് നീലിന്റെ സിനിമയിലേക്ക് ഒരു അവസരം വന്നപ്പോൾ 'നോ' പറയാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തിരക്കഥ വായിച്ച ശേഷം പത്ത് സെക്കന്റ് പോലും വേണ്ടിവന്നില്ല 'യെസ്' പറയാനെന്ന് നടൻ പൃഥ്വിരാജ്. സംവിധായകൻ രാജമൗലി അവതാരകനായ അഭിമുഖത്തിൽ പ്രശാന്ത് നീലിനും പ്രഭാസിനുമൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോംബാലെ ഫിലിംസിന് വേണ്ടി താൻ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ചർച്ചകൾക്കിടയിലാണ് പ്രശാന്ത് നീൽ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിലേക്ക് തന്നെ കാസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു വിജയ് സാർ പറയുന്നത്. ഇന്ത്യയിൽ നിന്നും ഏതൊരു താരത്തെ വേണമെങ്കിലും തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ കഴിവുള്ള പ്രശാന്ത് നീലിനെ പോലൊരു സംവിധായകൻ മലയാളം ഇൻഡസ്ട്രിയിൽ നിന്നും ഒരു നടനെ തിരഞ്ഞെടുക്കണമെങ്കിൽ തീർച്ചയായും അത് ഒരു ചെറിയ വേഷമായിരിക്കുമെന്നാണ് അന്ന് താൻ ചിന്തിച്ചിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
അതുകൊണ്ട് തന്നെ ഒരു 'നോ' പറഞ്ഞു ഒഴിവാക്കാനാണ് തീരുമാനിച്ചിരുന്നത്. മാത്രമല്ല, 'നാം ഷബാന' എന്ന ബോളിവുഡ് സിനിമയിൽ ഒരു അതിഥി വേഷം ചെയ്തത് ഒഴിച്ചാൽ അന്യഭാഷ സിനിമകൾ ചെയ്യുന്നത് പത്ത് വർഷമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. 2014ൽ ഇറങ്ങിയ തമിഴ് ചിത്രം 'കാവ്യതലൈവൻ' ആണ് പൃഥ്വിരാജ് അവസാനം ചെയ്‌ത് അന്യഭാഷ സിനിമ. എന്നാൽ തിരക്കഥ വായിച്ചപ്പോഴാണ് നായകനോപ്പമുള്ള പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്ന് മനസിലാകുന്നത്. തിരക്കഥ വായിച്ച് പത്ത് സെക്കന്റുകൾക്കുള്ളിൽ 'യെസ്' പറഞ്ഞു.
തന്നെ കാസ്റ്റ് ചെയ്യാൻ പ്രശാന്ത് നീലിനോട് സജസ്റ്റ് ചെയ്തത് പ്രഭാസ് ആയിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് തീരാത്തതിനാൽ ഒരു ഘട്ടത്തിൽ സലാർ ചെയ്യാൻ കഴിയുമോ എന്നൊരു പ്രതിസന്ധി വന്നിരുന്നുവെന്നും താരം പറഞ്ഞു. ഭാഗ്യം തുണച്ചതു കൊണ്ട് മാത്രമാണ് സിനിമയുടെ ഭാഗമാകാൻ സാധിച്ചത്. 'പ്രശാന്ത് സാറിന്റെയും എന്റെയും ഡേറ്റുകൾ മാറിവന്നു. സലാർ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിനാൽ ഒരു നടൻ എന്ന നിലയിലും ചലച്ചിത്ര നിർമാതാവ് എന്ന നിലയിലും ചലച്ചിത്ര പ്രേമി എന്ന നിലയിലും സമ്പന്നനാണെന്നും പൃഥ്വിരാജിന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഒരു ദിവസം പ്രശാന്ത് നീലോ രാജമൗലിയോ സിനിമയിൽ പ്രധാന വേഷത്തിൽ തങ്ങൾക്കും ഭാഗമാകാൻ സാധിക്കുമെന്ന് മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates