'എന്തെങ്കിലും കഴിക്കണ്ടേ, ഇതെല്ലാം പെറുക്കി വിറ്റാൽ എന്തേലും കിട്ടും'; 97 വയസിലും കഷ്ടപ്പെടുന്ന താത്തു അമ്മ; കുറിപ്പ്

വീട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ ഒൻപതു മക്കളുണ്ടെങ്കിലും ആരും തന്നെ നോക്കുന്നില്ല എന്നാണ് തത്തു അമ്മ വിനോദ് കോവൂരിനോട് പറഞ്ഞത്
വിനോദ് കോവൂർ താത്തു അമ്മയ്ക്കൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്
വിനോദ് കോവൂർ താത്തു അമ്മയ്ക്കൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
2 min read

സിനിമയുടെ ലൊക്കേഷനിൽ വച്ച് പരിചയപ്പെട്ട 97 വയസുകാരിയായ അമ്മയേക്കുറിച്ച് കുറിപ്പുമായി നടൻ വിനോദ് കോവൂർ. തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാൻ കഷ്ട്ടപ്പെടുന്ന അമ്മയെ പാലക്കാട് വച്ചാണ് താരം കണ്ടത്. ജീവിക്കാൻ വേണ്ടി ലൊക്കേഷനിൽ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് വിൽക്കുകയാണ് ഇവർ. വീട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ ഒൻപതു മക്കളുണ്ടെങ്കിലും ആരും തന്നെ നോക്കുന്നില്ല എന്നാണ് തത്തു അമ്മ വിനോദ് കോവൂരിനോട് പറഞ്ഞത്. പണം നൽകിയപ്പോൾ അത് സ്വീകരിക്കാൻ അമ്മ മടിച്ചുവെന്നും താരം കുറിക്കുന്നു. 

വിനോദ് കോവൂരിന്റെ കുറിപ്പ് വായിക്കാം

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ പരിചയപ്പെട്ട മനസിൽ ഇടം നേടിയ ഒരമ്മ. പേര് തത്തു. വയസ് 97.
ഈ തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാൻ കഷ്ട്ടപ്പെടുകയാണ് ഈ അമ്മ . ലൊക്കേഷനിൽ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് ബോട്ടിൽസ് ഒരു ചാക്കിലേക്ക് പെറുക്കി ഇട്ട് താഴ്ച്ചയുള്ള സ്ഥലത്ത് നിന്ന് ചാക്കുമായ് ഉയരത്തേക്ക് കയറാൻ ബുദ്ധിമുട്ടുമ്പോഴാണ് ഞാനും മറ്റൊരു സുഹൃത്തും ചേർന്ന് അമ്മയെ പിടിച്ച് കയറ്റി ഇരുത്തിയത്. കുടിക്കാൻ വെള്ളവും ഭക്ഷണവും കൈയ്യിൽ കൊടുത്തു വീട്ടിൽ പോയിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു. പ്രായം എത്ര ആയി എന്ന് ചോദിച്ചപ്പോൾ മൂത്ത മോൾക്ക് 78 വയസായ് എന്നായിരുന്നു മറുപടി. 97 വയസായ് എന്ന് കേട്ടപ്പോൾ എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ നടക്കുന്നേ വീട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ . എന്തെങ്കിലും കഴിക്കണ്ടേ എന്ന് പറഞ്ഞ് ആ കണ്ണ് നിറയാൻ തുടങ്ങി. ഒമ്പത് മക്കളെ പെറ്റ അമ്മയാണ് പക്ഷെ ആരും എന്നെ നോക്കുന്നില്ല ഞാൻ തനിച്ചാണ് . ഇതെല്ലാം പെറുക്കി വിറ്റാൽ എന്തേലും കിട്ടും അത് കൊണ്ടാ ജീവിക്കണേന്ന് പറഞ്ഞപ്പോൾ കേട്ടു നിന്ന ഞങ്ങൾക്കെല്ലാം സങ്കടം തോന്നി. വിഷു അല്ലേ വരുന്നേ എന്തെങ്കിലും വേണ്ടേ കൈയ്യിൽ അതോണ്ട് നടക്കാണ് പൊന്നു മക്കളേന്ന് പറഞ്ഞു. ഞാൻ കുറച്ച് കാശ് തത്തു അമ്മേടെ കൈയ്യിൽ കൊടുത്തു. യ്യോ മോനേ ഇത് വേണ്ട ഇതൊക്കെ പെറുക്കി വിറ്റാൽ എന്തേലും കിട്ടും എന്ന് പറഞ്ഞ് വാങ്ങിക്കാൻ വിസമ്മതിച്ചു. നിർബന്ധിച്ച് കൈയ്യിൽ കൊടുത്തപ്പോൾ എന്റെ ഇരു കൈകളും പിടിച്ച് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞ് കൊണ്ടേ ഇരുന്നു. ഞാൻ പെറ്റ എന്റെ കുട്ട്യള് തരാത്തതാ മോൻ തന്നെ ദൈവാനുഗ്രഹം ഉണ്ടാകും എന്ന് പറഞ്ഞ് എഴുന്നേല്ക്കാൻ ശ്രമിച്ചു. എനിക്ക് അമ്മേടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ഞാൻ ആഗ്രഹം പറഞ്ഞു. കൂട്ട് ക്കാരൻ ഫോട്ടോ എടുത്തു. ഫോട്ടോ എനിക്ക് എങ്ങനെയാ കാണാൻ പറ്റ്വാന്ന് ചോദിച്ചപ്പോൾ മൊബൈലിൽ ഫോട്ടോ കാണിച്ച് കൊടുത്തു. കണ്ണിനു അടുത്തേക്ക് വെച്ച് ഫോട്ടോ നോക്കി ചിരിച്ചിട്ട് പറഞ്ഞു നന്നായിട്ടുണ്ടെന്ന് . ഈ പ്രായത്തിലും തത്തു അമ്മയുടെ കുഞ്ഞി കണ്ണുകൾക്ക് നല്ല കാഴ്ച്ചയാണെന്ന് കൂടെ നിന്നവർ പറഞ്ഞു. പിന്നീട് പിടിച്ച് എഴുന്നേല്പ്പ്പിച്ചു. കുറച്ച് നേരം എന്നെ പിടിച്ച് നിന്നു . ഇരുന്നാൽ പിന്നെ എഴുന്നേല്ക്കാൻ വല്യ പ്രയാസാ . കൊടുത്ത കാശ് മുണ്ടിന്റെ മടിക്കുത്തിൽ വെച്ച് ഭക്ഷണത്തിന്റെ കവറുമെടുത്ത് ചാക്കെടുക്കാൻ തുടങ്ങിയപ്പോൾ. എല്ലാം കൂടെ കൊണ്ട് പോകാൻ പറ്റുമോന്ന് ചോദിച്ചു. ന്നാ ചാക്ക് ഇവിടെ ഇരിക്കട്ടെ നാളെ വന്നിട്ട് എടുക്കാന്നും പറഞ്ഞ് തത്തു അമ്മ കൊയ്ത്ത് കഴിഞ്ഞ പുഞ്ചപാടത്ത് കൂടെ അമ്മയുടെ ദൂരെയുള്ള വീട് ലക്ഷ്യമാക്കി  നടന്ന് നീങ്ങുന്നത് ഒരു വല്ലാത്ത കാഴ്ച്ചയായിരുന്നു. മറക്കില്ല ഈ അമ്മയെ . കന്മദം സിനിമയിലെ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓർമ്മ വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com