alleppy ashraf
ആലപ്പി അഷ്റഫ് ഫെയ്സ്ബുക്ക്

'അര്‍ധരാത്രി റൂം ബോയ് മുറിയിലെത്തി; ഡബ്ല്യൂസിസിയിലെ നടി നാണക്കേട് ഭയന്ന് രഹസ്യമാക്കി വെച്ചു'

മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാവുന്ന നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു
Published on

കൊച്ചി: ഹേമ കമ്മറ്റിയോട് ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞില്ലെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ റൂമില്‍ വരാറുണ്ടായിരുന്ന റൂം ബോയ്, അര്‍ധരാത്രി സ്പെയര്‍ കീ ഉപയോഗിച്ച് റൂം തുറന്നു കയറി, ഉറങ്ങുകയായിരുന്ന നടിയെ സ്പര്‍ശിച്ചു. ഞെട്ടിയുണര്‍ന്ന നടി ബഹളമുണ്ടാക്കി. എല്ലാവരും കൂടി റൂം ബോയിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് നാണക്കേട് ഭയന്ന് കേസ് പിന്‍വലിക്കുകയും രഹസ്യമാക്കി വെക്കുകയുമായിരുന്നു എന്ന് ആലപ്പി അഷറഫ് പറയുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത റൂം ബോയിയെ സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കേസിലെ എഫ്‌ഐആര്‍ താന്‍ വായിച്ചതാണ്. പിന്നീട് അപമാനം ഭയന്ന് ഭയന്ന് കേസ് പിന്‍വലിച്ച് ഇത് രഹസ്യമാക്കി വയ്ക്കാന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം കൊടുത്തു. ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയില്‍ പറഞ്ഞിട്ടില്ല, ഡബ്ല്യുസിസിയില്‍ പറഞ്ഞിട്ടില്ല ആരോടും പറഞ്ഞിട്ടില്ല. ഡബ്ല്യുസിസിയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന നടി, ഹേമ കമ്മറ്റിയോട് ഇക്കാര്യം മറച്ചു വച്ച് തനിക്കൊരു ദുരനുഭവവും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് ശരിയായില്ലെന്നും ആലപ്പി അഷ്റഫ് പങ്കുവച്ച യൂട്യൂബ് വിഡിയോയില്‍ പറഞ്ഞു.

സിനിമയില്‍ പീഡനങ്ങളും പ്രയാസങ്ങളും നേരിട്ട സ്ത്രീകളെ ഹേമ കമ്മിറ്റിക്ക് മുന്നില്‍ കൊണ്ടുവരുന്നതില്‍ വളരെയേറെ ബുദ്ധിമുട്ടിയവരാണ് സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യുസിസി. ഒരുപാട് യാതനകളും എതിര്‍പ്പുകളും നേരിട്ടുകൊണ്ടാണ് ഒരുപറ്റം നടിമാര്‍ ഡബ്ല്യുസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവര്‍ക്ക് അന്നും ഇന്നും പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ട്. അതിലെ ഒരു സ്ഥാപക നേതാവായ നടിയുടെ നിലപാടാണ് തനിക്ക് ആശ്ചര്യകരമായി തോന്നിയത്. മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായും സത്യമായും അറിയാവുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു.

അവര്‍ അങ്ങനെ ഡബ്ല്യുസിസിക്ക് പണിയും കൊടുത്ത് പതുക്കെ പതുക്കെ അങ്ങ് സ്‌കൂട്ടായി. തന്റെ നേരെ വരുന്നതിനെ മാത്രം നോക്കിയാല്‍ മതി, മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നത് ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന നിലപാടെടുത്ത് അവര്‍ മെല്ലെ ഒഴിവായി. ഇവര്‍ക്കാര്‍ക്കും പൊതുസമൂഹത്തോട് യാതൊരു ബാധ്യതയുമില്ല എന്നാണോ നാം കരുതേണ്ടത്. ഒരു സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണെന്നുള്ളത് ഒരിക്കലും മറക്കാന്‍ പാടില്ല. അവര്‍ നിര്‍ഭയരായിരിക്കണം. അതല്ലെങ്കില്‍ ഡബ്ല്യുസിസി ഒന്ന് ഉടച്ചു വാര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് നല്ലതാകുമെന്നും ആലപ്പി അഷ്‌റഫ് സൂചിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com