

അമ്മയെ ശുശ്രൂഷിക്കാനായി വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനിൽ അഭയം തേടിയ നടി ലൗലി ബാബുവിന്റെ വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ലൗലി ബാബുവിന്റെ ഒരു പഴയകാല വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവർഷം ചൊരിയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ലൗലി ബാബുവിന്റെ വിഡിയോ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാൽ ഈ വിഡിയോ എപ്പോൾ എടുത്തതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക.
‘ആൽഫ ഒമേഗ ഷാഡോ’ എന്ന യൂട്യൂബ് പേജാണ് വിവാദ വിഡിയോ പുറത്തുവിട്ടത്. ‘നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാൽ നിങ്ങളെന്തു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിലവിൽ വാർധക്യസഹജമായ അസുഖങ്ങൾ നേരിടുന്ന അമ്മയ്ക്കൊപ്പം പത്താനപുരം ഗാന്ധിഭവനിലാണ് ലൗലി ബാബു താമസിക്കുന്നത്.
നടൻ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചതിന് പിന്നാലെയാണ് നിരവധി മലയാള സിനിമകളിൽ സഹനടി റോളിൽ തിളങ്ങിയിട്ടുള്ള ലൗലി ബാബു ചർച്ചയാകുന്നത്. ഗാന്ധിഭവനിൽ എത്തി ഒരു ചടങ്ങിൽ പ്രസംഗിക്കവെയാണ് ഭർത്താവും മക്കളും നിർബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ കുറിച്ച് കൊല്ലം തുളസി പ്രസംഗത്തിനിടെ വാചാലനായത്.
അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവു വരെ ആവശ്യപ്പെട്ടതായും പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിൽ ലൗലി വെളിപ്പെടുത്തിയിരുന്നു. ‘92 വയസുണ്ട് അമ്മയ്ക്ക്. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളു. ആണും പെണ്ണുമായി ഞാൻ ഒറ്റ മോളാണ്. അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടാവില്ലേ? ഇത് വലിയ ബുദ്ധിമുട്ടാണ്. ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ് വരെ എന്നോട് പറഞ്ഞു. അതെനിക്കു വലിയ സങ്കടമായി.
അന്നു മുതൽ ഞാൻ അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ കൊണ്ടു പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ? അമ്മയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നെ ഞാൻ ആലോചിച്ചു. ഞാൻ കൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമാകും.
നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞു. അപ്പോൾ നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വരാമെന്ന് അമ്മ പറഞ്ഞു. മക്കൾ രണ്ടു പേരും കൂടി ഇവിടെ വന്നു. അവർ അമ്മയെ കാണാതെ പോയി. മക്കളെ വളർത്തി. കൊച്ചുമക്കളെ പൊന്നുപോലെ വളർത്തി. അവർ ഇവിടെ വന്ന് അമ്മയെ കാണാതെ പോയത് എനിക്ക് സഹിക്കാനായില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അവരെന്ത്യേ എന്ന് അമ്മ ചോദിച്ചു. അവർ വരുമെന്നോർത്ത് വൈകുന്നേരം വരെ അമ്മ നോക്കിയിരുന്നു. പക്ഷേ, അവർ വന്നില്ല. വാർധക്യം ഒരവസ്ഥയാണ്. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്നു ചോദിക്കുന്നവരോട് ഗാന്ധി ഭവനുണ്ടാകുമെന്ന വിശ്വാസമാണുള്ളത്.’- എന്നായിരുന്നു പുതിയ വിഡിയോയിൽ ലൗലി ബാബു പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates