actress sonia malhar on Empuraan
SM ONLINE

Empuraan: 'ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുത്തു, ഇതെല്ലാം പലതവണ കേട്ടതാണ്'; എംപുരാനെ വിമര്‍ശിച്ച് നടി സോണിയ മല്‍ഹാര്‍

മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് 'എംപുരാന് സംഭവിച്ച
Published on

കൊച്ചി: മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എംപുരാന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് നടിയും ബിജെപി പ്രവര്‍ത്തകയുമായ സോണിയ മല്‍ഹാര്‍. മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് 'എംപുരാന് സംഭവിച്ചതെന്നാണ് സോണിയയുടെ പ്രതികരണം. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് സോണിയ മല്‍ഹാറിന്റെ പരാമർശങ്ങൾ.

ലോക രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ പലതും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യല്‍മീഡിയയോ ഡിജിറ്റല്‍ യുഗമോ ഇല്ലാതിരുന്ന കാലത്ത് കേട്ടപലതും നമ്മള്‍ വിശ്വസിച്ചിരുന്നു. ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുത്തു എന്ന സംഭവം ചെറുപ്പം മുതല്‍ കേട്ടിരുന്നതാണ്. ആര്‍എസ്എസ്, ബിജെപി എന്നിവയെല്ലാം ഇത്ര ക്രൂരന്‍മാരാണോ എന്ന് അന്ന് കരുതിയിരുന്നു. പിന്നീട് നടത്തിയ പഠനങ്ങളാണ് കാഴ്ചപാട് മാറ്റിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്നു. പല സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു. ബിജെപിയെ കുറിച്ച് പഠിച്ചു. അപ്പോഴാണ് ഈ പറയുന്നതൊന്നുമല്ല വാസ്തവം എന്ന് ബോധ്യപ്പെട്ടത്. യാഥാര്‍ഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു.

എംപുരാനില്‍ ഗുജറാത്ത് കലാപത്തില്‍ ഇരയായ ആണ്‍കുട്ടി രക്ഷപ്പെട്ട് എത്തുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്‌കറെ ത്വയ്ബയുടെ സൈനിക ക്യാംപിലേക്കാണ്. ഇതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്. ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാല്‍ എങ്ങനെയാണ് മനസ്സിലാകുക. അതാണ് എംപുരാനില്‍ നടന്നത്. ഒരാള്‍ ഒരടി കൊടുക്കുമ്പോഴാണ് തിരിച്ചടി കൊടുത്തതിന്റെ കാരണം മനസ്സിലാകുക. ഗോധ്ര കലാപത്തെ ടൈറ്റില്‍ മാത്രം ഓടിച്ചുപോകുന്ന രീതിയില്‍ കാണിച്ചാല്‍ ആര്‍ക്കും മനസ്സിലാകില്ല. പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക്. അവര്‍ക്ക് സംശയങ്ങള്‍ ഉണ്ടാകും. ഗുജറാത്തില്‍ ഇത്രയും സംഭവങ്ങള്‍ നടന്നോ, ഇതെങ്ങനെ സംഭവിച്ചു എന്നെല്ലാം ചിന്തിക്കും.

ലഷ്‌കര്‍ ഇ ത്വയ്ബ പരാമര്‍ശവും ഇതിന് സമാനമാണ്. ഇത്തരം സംഭവങ്ങളെ ഗ്ലോറിഫൈ ചെയ്യുമ്പോള്‍ പുതുതലമുറയും ഇങ്ങനെ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ചരിത്രത്തെ തൊട്ടുകളിക്കുമ്പോള്‍ ആ സിനിമയ്‌ക്കൊരു നയം ഉണ്ടാകണം. അല്ലെങ്കില്‍ കുഴപ്പങ്ങളുണ്ടാകും. ഇത്തരം സാഹചര്യങ്ങളാണ് 24 ഭാഗത്ത് തിരുത്തല്‍ ആവശ്യമായി വന്നത്.

പ്രധാന വില്ലന്റെ പേരുമാറ്റി, എന്‍ഐഎ ബോര്‍ഡ് നീക്കി അതുപോലെ ഒരുപാട് കാര്യങ്ങള്‍. കുഞ്ഞുങ്ങളെയും അമ്മമാരെയും ജാതിതിരിച്ച് കൊല്ലുന്നതൊക്കെ വലിയ വിവാദങ്ങള്‍ക്കിടയാക്കും. എല്ലാ വില്ലന്‍മാരും ഹിന്ദു പേരുകാരാണ്. സിനിമ ചെയ്തിരിക്കുന്നതും ഹൈന്ദവരാണ്. ഇതുകൂടാതെ നമ്മെ വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ സിനിമയിലുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com