മയക്കുമരുന്നു കേസിൽ ജയിലിൽ കഴിയുന്ന മകനെ കാണാൻ ഇന്നലെയാണ് സൂപ്പർതാരം ഷാരുഖ് ഖാൻ ജയിലിൽ എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാധ്യമങ്ങളും ജനങ്ങളും തിങ്ങി നിറഞ്ഞു നിൽക്കുന്നതാണ് വിഡിയോയിൽ കാണാനായത്. ഷാരുഖ് ഖാനെ വേട്ടയാടുന്നതിന് എതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രുതി ഹരിഹരൻ. മകനെ കണ്ട് പുറത്തിറങ്ങിയ സൂപ്പർതാരത്തെ മാധ്യമങ്ങളും പൊതുജനങ്ങളും വേട്ടയാടുന്നതുകണ്ട് അസ്വസ്ഥയായി എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ഈ സമൂഹം എന്താണ് ഇങ്ങനെ
‘മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വിഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു.- ശ്രുതി കുറിച്ചു.
അറസ്റ്റിലായതിന് ശേഷം മകനെ ആദ്യമായി കണ്ടു
ആര്യന്‍ ഖാന്റെ ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ആര്‍തര്‍ റോഡ് ജയിലില്‍ എത്തി ഷാരൂഖ് ഖാന്‍ മകനെ കണ്ടത്. ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്. ചില്ലുപാളികള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നായിരുന്നു കൂടിക്കാഴ്ച. ഇന്റര്‍കോം വഴിയായിരുന്നു സംസാരിച്ചത്. ജയില്‍ അധികൃതരും കൂടിക്കാഴ്ച വേളയില്‍ ഒപ്പമുണ്ടായിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്ത് തടവുകാര്‍ക്ക് വീട്ടുകാരെ കാണുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്ക് ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ആര്യനെ കാണാന്‍ ഷാറൂഖിന് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്. 23 കാരനായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ പ്രത്യേക കോടതി തള്ളിയിരുന്നു. മൂന്നാം തവണയാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates