

തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു ചോദ്യത്തെക്കുറിച്ച് പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. തന്റെ പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. തന്റെ ഗോത്രം ഏതാണെന്നാണ് ഒരാൾ ചോദിച്ചതെന്നും എന്നാൽ അത്തരമൊരു ചോദ്യം താൻ ജീവിതത്തിൽ ആദ്യമായി അഭിമുഖീകരിക്കുകയായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
"ഏകദേശം ഒരു മാസത്തോളം ഞാൻ ഈറോഡിൽ ആയിരുന്നു. നെറ്റ് വർക്ക് ഒന്നുമില്ലാത്ത ഒരു മനോഹരമായ ഫോറസ്റ്റ് ഏരിയ ആയിരുന്നു അത്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളൊന്നും അവിടെ കിട്ടില്ല. ഞാൻ മൂന്ന് നേരവും ഉപ്പുമാവ് ആണ് കഴിച്ചിരുന്നത്. പിന്നെ ബിസ്കറ്റുമൊക്കെ കഴിച്ചാണ് ഞാൻ ജീവിച്ചു കൊണ്ടിരുന്നത്. അതൊരു തമിഴ് സിനിമയുടെ ഷൂട്ടിങ് ആയിരുന്നു. ടൈറ്റിൽ ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. ഞാൻ അതിൽ ഒരു പൊലീസ് കഥാപാത്രമായാണ് എത്തുന്നത്.
ഈറോഡിലെ ബർഗൂർ എന്ന സ്ഥലത്തായിരുന്നു നമ്മൾ. ഭയങ്കര വ്യത്യസ്തമായ ജീവിതമായിരുന്നു അവിടെ. നമ്മൾ 1996 കാലഘട്ടമാണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ സംവിധായകനോട് ചോദിച്ചു, 'ഇത് ആളുകൾ അതിനു മുൻപുള്ള കാലഘട്ടമാണോ എന്ന് തെറ്റിദ്ധരിക്കുമോ' എന്ന്. ഭയങ്കര പഴയതായി നമുക്ക് ഫീൽ ചെയ്യും. അതൊരു ഗ്രാമം ആയിരുന്നു. ഭയങ്കര വ്യത്യസ്തമാർന്ന സംസ്കാരമൊക്കെയുള്ള ഒരു ഗ്രാമം.
കേരളത്തിൽ നിന്ന് വരുന്നവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ള ജാതി വ്യവസ്ഥ ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. എന്റെയടുത്ത് ഒരാൾ ഗോത്രം ചോദിച്ചു. എന്റെ ജീവിതത്തിൽ ഇന്നേവരെ ആരും ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ല. അമ്പലത്തിൽ പൂജയ്ക്ക് ഒക്കെ പോകുമ്പോൾ ചിലപ്പോൾ അവർ നാൾ ചോദിക്കും.
ഇത് ചോദിക്കുന്നതിൽ എന്ത് വ്യത്യാസമാണ് ഉള്ളത്. അതെനിക്ക് ഭയങ്കര ബുദ്ധിമുട്ടായി. പക്ഷേ ഇത് സംഭവിച്ച കാര്യമാണ്. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അങ്ങനെ ഒരു അനുഭവമുണ്ടായി. അത് അവരുടെ സംസാകാരമാണ്, അവർ ജീവിച്ച രീതിയുടേതാണ്. അതിനെ നമുക്ക് ജഡ്ജ് ചെയ്യാനാകില്ല".- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates