

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടൻമാരിലൊരാളാണ് രക്ഷിത് ഷെട്ടി. തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലായതിനാൽ നാളുകളായി രക്ഷിതിനെ സോഷ്യൽ മീഡിയയിൽ കാണാറേയില്ല. അതുകൊണ്ട് തന്നെ രക്ഷിത് എവിടെയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും സോഷ്യൽ മീഡിയ പേജുകളിലുമൊക്കെ ആരാധകർ തിരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് സംഗീത സംവിധായകനും രക്ഷിതിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായ അജനീഷ് ലോകനാഥ്. തന്റെ മലയാള അരങ്ങേറ്റ ചിത്രമായ അനന്തൻ കാടിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എവിടെയാണ് രക്ഷിത് ഷെട്ടി' എന്നായിരുന്നു അവതാരകന്റെ ചോദ്യം. "രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം എഴുത്തിലാണ്. ഞാൻ എവിടെ പോയാലും രക്ഷിത് ഷെട്ടി എവിടെയെന്ന് എന്നോട് ആളുകൾ ചോദിക്കുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്.
അതുകൊണ്ട് തന്നെ, നമ്മൾ തമ്മിൽ ബന്ധമില്ല എന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ പറയാനാകില്ല. രക്ഷിതിന്റെ മൈൻഡ് സെറ്റ് വേറെയാണ്. അദ്ദേഹം ചെയ്യുന്ന സിനിമകൾ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടിലുള്ളതാണ്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും രണ്ടും രണ്ടല്ല, ഒന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം എഴുതുന്നത്.
അദ്ദേഹം അങ്ങനെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വേറെയാണ്. അദ്ദേഹം വളരെ സ്പിരിച്വലാണ്. സിനിമയെ ആരാധിക്കുന്ന ഒരാളാണ്. അദ്ദേഹം സിനിമയെ കാണുന്ന വിധം തന്നെ വേറെയാണ്. സിനിമ ചെയ്യുന്നതിന് അദ്ദേഹത്തിന്റേതായ ശൈലിയും ആശയങ്ങളുമൊക്കെയുണ്ട്.
അതുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്. അദ്ദേഹം എന്തായാലും തിരിച്ചു വരും. വരുമ്പോൾ അതൊരു വലിയ വരവായിരിക്കും. ഞാൻ അത്രയേ പറയുന്നുള്ളൂ. കഥയുടെ കുറച്ചു കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രോസസ് വ്യത്യസ്തമാണ്.
ഷെട്ടി ഗ്യാങും (ഋഷഭ്, രാജ്, രക്ഷിത്) ഞാനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. കോളജിൽ നമ്മൾ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്നത് പോലെ തന്നെയാണ് ഞങ്ങളൊന്നിച്ച് വർക്ക് ചെയ്യുമ്പോൾ തോന്നാറ്. അവിടെ എക്സ്പീരിയൻസ് കൂടിയതെന്നോ കുറഞ്ഞതെന്നോ അങ്ങനെയൊന്നുമില്ല, ഫൺ ആണ്".- അജനീഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates