

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ലോറിയുടെ ഉടമ മനാഫിനെതിരെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മനാഫിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. മനാഫിനെ കുറ്റപ്പെടുത്തുന്നവർ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല എന്നാണ് അഖിൽ പറഞ്ഞത്.
ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് ഒരു മഹാപരാധമായി കാണാനാവില്ലെന്നും കൂട്ടിച്ചേർത്തു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ കുറിപ്പ്
ശെരിയും തെറ്റും ചർച്ച ചെയ്യാം...
യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല..
മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല..
കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത ഭാവിയിൽ സിനിമ ആകും എന്ന ചിന്തയിൽ അല്ല.. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്..
മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്...
ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക..
മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു.. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല...
ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്..
ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates