

ബോളിവുഡ് ഇതിഹാസ താരം ഗോവർധൻ അസ്രാനിയെ അനുസ്മരിച്ച് നടൻ അക്ഷയ് കുമാർ. അസ്രാനി മരിക്കുന്നതിന് ഒരാഴ്ച മുൻപ് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഹൈവാന്‍റെ’ ചിത്രീകരണത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും ദുഃഖം കാരണം തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.
എക്സിലൂടെയായിരുന്നു അക്ഷയ് കുമാർ കുറിപ്പ് പങ്കുവച്ചത്. 'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യ', 'ഖട്ടാ മീഠാ' ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനാണ് ‘ഹൈവാൻ’ സംവിധാനം ചെയ്യുന്നത്. പ്രിയദർശന്റെ ബോളിവുഡ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അസ്രാനി.
"അസ്രാനി ജിയുടെ വിയോഗത്തിൽ എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകാത്ത അത്ര ദുഃഖമുണ്ട്. ഒരാഴ്ച മുൻപ് 'ഹൈവാന്റെ' സെറ്റിൽ വെച്ച് ഞങ്ങൾ ഊഷ്മളമായ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതേയുള്ളൂ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച കോമഡി ടൈമിങ് ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. എന്റെ സിനിമകളായ 'ഹേരാ ഫേരി' മുതൽ 'ഭാഗം ഭാഗ്', 'ദേ ദനാ ദാൻ', 'വെൽക്കം' പുറത്തിറങ്ങാനിരിക്കുന്ന 'ഭൂത് ബംഗ്ലാ', 'ഹൈവാൻ' വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിച്ചു.
നമ്മുടെ ഇൻഡസ്ട്രിക്ക് ഇതൊരു വലിയ നഷ്ടമാണ്. ഞങ്ങൾക്ക് ചിരിക്കാൻ ലക്ഷക്കണക്കിന് കാരണങ്ങൾ നൽകിയതിന് അസ്രാനി സാർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി." - എന്നാണ് അക്ഷയ് കുമാർ കുറിച്ചത്. അസ്രാനിയോടൊപ്പം ഒരു സ്കൂട്ടിൽ ഇരുന്ന് യാത്ര ചെയ്യുന്ന ചിത്രവും അക്ഷയ് പങ്കുവച്ചിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു മരണം.
1967ല്‍ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്ക് ദീപാവലി ആശംസകളും അദ്ദേഹം പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates