

തന്റെ മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ച് നടൻ അക്ഷയ് കുമാർ. ഏതാനും മാസങ്ങൾക്ക് സംഭവിച്ച കാര്യം പങ്കുവച്ചു കൊണ്ട് സൈബർ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ്. മുംബൈയിൽ പൊലീസ് ആസ്ഥാനത്ത് ഈ വർഷത്തെ സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അക്ഷയ് കുമാർ ഇക്കാര്യം പങ്കുവച്ചത്.
വിഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് 'താങ്കൾ ആണാണോ പെണ്ണാണോ' എന്ന് ചോദിച്ചുവെന്നും 'പെണ്ണാണ്' എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു. സൈബർ ഇടങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കുട്ടികൾക്ക് അവബോധം പകരുന്നതിനായി സ്കൂൾ തലങ്ങളിൽ തന്നെ ഇടപെടൽ ആവശ്യമാണെന്നും അക്ഷയ്കുമാർ പറഞ്ഞു.
"കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വിഡിയോ ഗെയിം കളിക്കുകയായിരുന്നു. ചില വിഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും. നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും.
മകൾ കളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മെസ്സേജ് വന്നു, 'നിങ്ങൾ ആണാണോ പെണ്ണാണോ?' എന്നായിരുന്നു അത്. അവൾ 'പെണ്ണ്' എന്ന് മറുപടി നൽകി. തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു: 'നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ?' എന്റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്.
ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്,’’ അക്ഷയ് കുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates