

ടിനി ടോമുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ രമേഷ് പിഷാരടി നടത്തിയ ഇടപെടലിനെക്കുറിച്ച് നടി അന്‍സിബ. രമേഷ് പിഷാരടിയുടേത് ആത്മാര്‍ത്ഥമായ ശ്രമമായിരുന്നുവെന്നും അതിനാലാണ് താന്‍ സംസാരിക്കാന്‍ തയ്യാറായതെന്നും പത്രസമ്മേളനത്തില്‍ സംസാരിക്കവെ അന്‍സിബ പറഞ്ഞു. എന്നാല്‍ താന്‍ മാപ്പ് എഴുതി നല്‍കണമെന്ന ടിനി ടോമിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലായിരുന്നു എന്നും അന്‍സിബ പറയുന്നു.
'കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. രമേഷ് പിഷാരടിയുടെ കാര്യം പറഞ്ഞാല്‍, അദ്ദേഹം എനിക്കെന്റെ സഹപ്രവര്‍ത്തകനാണ്. അദ്ദേഹം ഇപ്പോള്‍ എംഎല്‍എയാണ്. അദ്ദേഹത്തിനോടുള്ള ബഹുമാനപ്പുറത്താണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹം എന്നെ ഒരുപാട് തവണ വിളിച്ച് സംസാരിച്ചു. അവസാനം ഞാന്‍ വിചാരിച്ചു, ഇത്രയും തവണ വിളിച്ച് സംസാരിക്കുന്ന ആളല്ലേ, അദ്ദേഹത്തിന് ഞാന്‍ കൊടുക്കേണ്ട ബഹുമാനം കാരണമാണ് ഞാന്‍ പറഞ്ഞത് ശരി ചേട്ടാ സംസാരിക്കാം എന്ന്' അന്‍സിബ പറയുന്നു.
''അങ്ങനെയാണ് രമേഷേട്ടന്‍ സംസാരിച്ചത്. സംസാരിച്ചിട്ട് എന്റെയടുത്ത് പറഞ്ഞു, അന്‍സിബ മാപ്പ് എഴുതിക്കൊടുക്കണം എന്ന് അവര്‍ പറഞ്ഞത്രേ. ഇത് എവിടുത്തെ ന്യായമാണ്. ഇപ്പോള്‍ ഞാന്‍ പറഞ്ഞു ശരി ചേട്ടാ ഇനി ഇതേപ്പറ്റി സംസാരിക്കണ്ട എന്ന്. ഒന്ന് ആലോചിച്ച് നോക്കൂ, പരാതിക്കാരി മാപ്പ് എഴുതിക്കൊടുക്കണമത്രേ, ഇനി പരാതി പറയുകയില്ലെന്ന്. ഇത് എന്താ വെള്ളരിക്കാപ്പട്ടണമോ? ആലോചിച്ച് നോക്കൂ, വളരെ വ്യക്തിപരമായി സംസാരിക്കുന്ന ഓഡിയോ ലീക്ക് ചെയ്യുക എന്ന് പറയുമ്പോള്‍ അത് ഇന്ത്യയിലെ ഐടി ആക്ട് പ്രകാരം തെറ്റാണ്.'' എന്നും അന്‍സിബ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പത്രസമ്മേളനത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമ വാര്‍ത്തകള്‍ക്കെതിരെയും അന്‍സിബ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. അന്‍സിബയുടെ കുറിപ്പിലേക്ക്:
ടിനി ടോമുമായുള്ള വിഷയത്തില്‍ അനുരഞ്ജനത്തിനായി ആത്മാര്‍ത്ഥമായി മുന്‍കൈ എടുത്ത രമേഷ് പിഷാരടിയെ ഞാന്‍ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഇത് പൂര്‍ണമായും വസ്തുതാവിരുദ്ധമാണ്. പ്രസ്തുത വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം എന്നെ അറിയിക്കുകമാത്രമാണ് രമേഷ് പിഷാരടി ചെയ്തത്.
അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുന്നു. അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates