

ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത പേരാണ് അനുരാഗ് കശ്യപ്. തന്റെ സിനിമകളിലൂടെയെന്നത് പോലെ തന്നെ ജീവിതം കൊണ്ടും സ്റ്റാറ്റസ് കോ തകര്‍ത്ത മനുഷ്യന്‍. നിലപാടുകള്‍ ആരുടെ മുന്നിലും തുറന്ന് പറയുന്ന, രാജാവ് നഗ്നനെന്ന് വിളിച്ച് പറയാന്‍ ഒരു മടിയുമില്ലാത്ത അനുസരണയില്ലാത്ത കുട്ടി. അന്നും ഇന്നും അനുരാഗിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ആര്‍ക്കും മുന്നിലും അടിയറവ് വെക്കാത്ത ബോധ്യങ്ങളാണ്.
ഈ ശീലം പക്ഷെ പെട്ടെന്നൊരുള്‍ ഉണ്ടായതോ വലിയ സംവിധായകനായ ശേഷം വന്നു ചേർന്നതോ അല്ല. ജീവിതത്തിലുടനീളം അനുരാഗിനെ നയിച്ചിരുന്നത് അദ്ദേഹത്തിന്റെ ബോധ്യങ്ങളായിരുന്നു. അതിന്റെ പേരില്‍ പലയിടത്തു നിന്നും ഇറങ്ങിപ്പോരേണ്ടിയും വന്നിട്ടുണ്ട് അനുരാഗിന്. ഒരിക്കല്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനെതിരെ സംസാരിച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട് അനുരാഗ്.
''ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് തേരെ നാം. തമിഴ് സിനിമയുടെ അഡാപ്‌റ്റേഷനാണ്. തിരക്കഥയെഴുതിയ ശേഷം സല്‍മാനോട് കഥ പറയാന്‍ പോയി. കഥ അദ്ദേഹത്തിന് ഇഷ്ടമായി. ചെയ്യാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് നെഞ്ചത്ത് രോമം വളര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. കാരണം മധുരയിലുള്ളവരാരും സാധാരണയായി നെഞ്ചിലെ രോമം വടിച്ച് കളയുന്നവരല്ല. അതോടെ എന്നെ ആ സിനിമയില്‍ നിന്നും പുറത്താക്കി. വേറെയാളാണ് പിന്നെ സംവിധാനം ചെയ്തത്. സല്‍മാന്‍ ഖാനോട് അഭിപ്രായം പറഞ്ഞതിന് എന്നെ പലരും വിളിച്ച് വഴക്ക് പറഞ്ഞു'' എന്നാണ് അനുരാഗ് നേരത്തെ അതേക്കുറിച്ച് പറഞ്ഞത്.
സല്‍മാന്‍ ഖാനെ പോലെ ബോളിവുഡിനെ അടക്കിവാഴുന്നൊരാളുടെ അനിഷ്ടം നേടിയാല്‍ പിന്നെ രക്ഷപ്പെടുക അസാധ്യമാണ്. എന്നാല്‍ അതൊന്നും അനുരാഗിലെ സംവിധായകനെ തടഞ്ഞില്ല. പിന്നീട് ബ്ലാക്ക്‌ഫ്രൈഡേയും ദേവ് ഡിയും അഗ്ലിയും ഗ്യാങ്‌സ് ഓഫ് വസീപൂരുമൊക്കെ സംവിധാനം ചെയ്തുകൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ലാന്റ് സ്‌കേപ്പ് അദ്ദേഹം മാറ്റി. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ അനുരാഗിന്റെ ഒന്നിലധികം സിനികമളുണ്ടാകുമെന്നുറപ്പാണ്.
ബോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളും ഒടിടി പ്ലാറ്റ്‌ഫോമുകളുമൊക്കെ തങ്ങളുടെ കോര്‍പ്പറേറ്റ് കൂടിനുള്ളില്‍ അനുരാഗിനെ അടച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആ കൂടുകളെയൊക്കെ പൊളിച്ച് അദ്ദേഹം പുറത്ത് വന്നു കൊണ്ടേയിരുന്നു. തന്റെ സിനിമകള്‍ പലതും പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്നത് കാണേണ്ടി വന്നതോടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നത്. ബോളിവുഡിലെ ടോക്സിക് വർക്ക് കള്‍ച്ചറും രാഷ്ട്രീയ വിവാദങ്ങളുമെല്ലാം അദ്ദേഹത്തെ വിഷാദരോഗിയാക്കുന്നുണ്ട്. ഇതോടെയാണ് ദക്ഷിണേന്ത്യയിലേക്ക് ചേക്കേറാന്‍ അനുരാഗ് തീരുമാനിക്കുന്നത്.
നടനെന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന അനുരാഗിനെയാണ് തെന്നിന്ത്യന്‍ സിനിമകളില്‍ കണ്ടിട്ടുള്ളത്. മഹാരാജയിലേയും റൈഫില്‍ ക്ലബ്ബിലേയുമെല്ലാം അദ്ദേഹത്തിന്റെ പ്രകടനം അനുരാഗിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. മഹാരാജയിലെ പ്രകടനം കണ്ട് അദ്ദേഹത്തെ തേടി അലസാന്ദ്ര ഇനാരിറ്റുവിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരമെത്തുക വരെയുണ്ടായി. ഇന്ന് അനുരാഗ് കശ്യപിന്റെ ജന്മദിനമാണ്. ഇന്ത്യന്‍ സിനിമയിലെ വിപ്ലവകാരിയായ സംവിധായകന് ആശംസകള്‍ നേരുകയാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates