ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മാലിക്കിനെ പ്രശംസിച്ച് ബിജെപി ദേശിയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സമീപകാലത്തുകണ്ട ഉഗ്രൻ ചലച്ചിത്രാവിഷ്കാരമാണെന്നാണ് അദ്ദേഹം കുറിച്ചത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെയാണ് അദ്ദേഹം എടുത്തു പ്രശംസിച്ചിരിക്കുന്നത്. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായകന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എപി അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ് വായിക്കാം
മാലിക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലച്ചിത്രാവിഷ്കാരം. സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ്നാരായണന്റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള്‍ തിരുത്തി പറയേണ്ടി വരും. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായകന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്.
ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടൻ മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.
നിമിഷ മുതൽ എന്റെ നാട്ടുകാരൻ അമൽ വരെ ...മലയാള സിനിമയ്ക്ക് മാലിക് ഒരു മുതൽക്കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരന്മാരെയെല്ലാം അഭിനന്ദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates