

ഗായകൻ സുബീൻ ഗാർഗിന്റെ അപ്രത്യക്ഷ വിയോഗത്തിന്റെ ഞെട്ടലിലാണ് സംഗീത ലോകം. സിംഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ വെള്ളിയാഴ്ചയായിരുന്നു സുബീൻ ലോകത്തോട് വിട പറഞ്ഞത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്.
സുബീൻ ഗാർഗിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരിയുടെ മരണവും ചർച്ചയാക്കുകയാണിപ്പോൾ ആരാധകർ. 2002 ലാണ് സുബീന്റെ സഹോദരി ജോങ്കി ബോർഠാക്കൂറിന്റെ വിയോഗം. അസമിലെ സോനിത്പൂറിലെ തേജ്പൂരിനടുത്ത് ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോകവേയാണ് ദുരന്തമെത്തിയത്.
ജോങ്കി സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സുബീന്റെ സഹോദരിയ്ക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ആ അപകടത്തിൽ മരിച്ചിരുന്നു. മരിക്കുമ്പോൾ 18 വയസ് മാത്രമായിരുന്നു ജോങ്കിയുടെ പ്രായം. അന്ന് 29 കാരനായ സുബീനും സഹോദരിക്കൊപ്പം അതേ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് അദ്ദേഹം മറ്റൊരു കാറിലേക്ക് മാറിയത്.
ആ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, അതിൽ നിന്ന് അതിജീവിച്ചതിന്റെ കുറ്റബോധത്താൽ നീറിയാണ് അദ്ദേഹം പിന്നീട് കഴിഞ്ഞത്. ജോങ്കിയുടെ അപ്രതീക്ഷിത വിയോഗം ആ കുടുംബത്തെയാകെ തളർത്തി. സഹോദരിയുടെ മരണത്തിൽ തകർന്നടിഞ്ഞ സുബീൻ തന്റെ ദു:ഖവും വേദനയും കലയിലേക്കും ലഹരിയിലേക്കും വഴിത്തിരിച്ചു വിട്ടു.
മാസങ്ങൾക്ക് ശേഷം തന്റെ സഹോദരിക്കായി ശിശു എന്ന ആദ്യ ആൽബം പുറത്തിറക്കി. അവൾ എന്റെ നിഴലായിരുന്നു, എന്റെ സഹഗായികയായിരുന്നു എന്നാണ് സുബീൻ തന്റെ സഹോദരിയെ കുറിച്ച് പിന്നീട് പറഞ്ഞത്. അസമീസ് സംഗീതവുമായുള്ള തന്റെ ബന്ധത്തിന് കാരണം ജോങ്കിയുടെ മരണമാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ പറയുമായിരുന്നു. സഹോദരിയുടെ ജീവനെടുത്ത അപകടം സുബീനെ കൂടുതൽ അന്തർമുഖനാക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം വെള്ളത്തോടും കടലിനോടുമൊക്കെ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ഒരാൾ കൂടിയായിരുന്നു സുബീൻ. കടൽ തീരത്തു നിന്നുള്ള ഒട്ടേറെ ചിത്രങ്ങൾ സുബീൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിരുന്നു. സെപ്റ്റംബർ 20, 21 തീയതികളിൽ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം സിംഗപ്പൂരിലെത്തിയത്.
തൊണ്ണൂറുകളിൽ അസമിൽ തരംഗമായിരുന്ന സുബീൻ 2006 ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'യാ അലി'യിലൂടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
