

നടന്‍ സലിം കുമാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍. തന്റെ പുസ്തകത്തില്‍ സലിം കുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ചും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ആര്‍ക്കുമറിയാത്ത ബന്ധത്തെക്കുറിച്ചും ബാലചന്ദ്ര മേനോന്‍ എഴുതുന്നു. സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ പോയി കുടുംബത്തെ കണ്ട ശേഷമാണ് ബാലചന്ദ്ര മേനോന്‍ കുറിപ്പ് പങ്കുവെക്കുന്നത്. ആ വാക്കുകളിലേക്ക്:
മരണാനന്തര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാഞ്ഞതുകൊണ്ടു ഞാന്‍ സലിം കുമാറിന്റെ 'ലാഫിങ് വില്ല ' എന്ന ഭവനത്തില്‍ പോയി കുടുംബാംഗങ്ങളെ കണ്ടു . വീടിന്റെ പേരില്‍ തന്നെ ഒരു 'സലിം കുമാര്‍' ടച്ചു തോന്നി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ദൈവം തന്ന വരദാനമായി ഉള്‍കൊണ്ട ഒരാള്‍ക്ക് തന്റെ വാസസ്ഥലത്തിന് അങ്ങിനെ ഒരു പേരേ മനസ്സില്‍ തടയുകയുള്ളു എന്നത് സ്വാഭാവികം !
ഞങ്ങള്‍ തമ്മിലുള്ള ബന്ധം 'സിനിമാപരമായി ' കാണുകയാണെങ്കില്‍ അത് വളരെ ദുര്‍ബലമാണ് എന്ന് പറയേണ്ടിവരും .അമ്പതു വര്‍ഷത്തെ എന്റെ സിനിമാജീവിതത്തില്‍ എന്റെ സംവിധാനത്തില്‍ സലിംകുമാര്‍ ഒരേ ഒരു ചിത്രത്തില്‍ മാത്രമേ സഹകരിച്ചിട്ടുമുള്ളൂ,' ദേ ഇങ്ങോട്ടു നോക്കിയേ '. എന്നാല്‍ പലയിടങ്ങളിലും വെച്ച് കണ്ടും മിണ്ടിയും, നര്‍മ്മങ്ങള്‍ പറഞ്ഞും, മിമിക്രിയിലൂടെയും ഒക്കെ ഞങ്ങള്‍ നല്ല ഒരു സൗഹൃദം പങ്കിട്ടിരുന്നു .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ വേദിയില്‍ ഒരു മെലിഞ്ഞ പയ്യന്‍ എന്നെ തരക്കേടില്ലാതെ ശബ്ദത്തിലൂടെ അനുകരിക്കുന്നത് കണ്ടതാണ് ആദ്യ ഓര്‍മ്മ.അവിടുന്ന് പിന്നീട് പേക്ഷകരുടെ 'ചിരിയുടെ പര്യായമായി ' മാറിയതും ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള ദേശീയ ബഹുമതി നേടിയതുമൊക്കെ അഭിമാനമുള്ള ചരിത്രം ! കാര്യം ആള്‍ക്കാര് തമാശക്കാരനായി ചാപ്പ കുത്തിയെങ്കിലും സലീമിന്റെ കാലോചിതമായ പല വീഡിയോകളും സോഷ്യല്‍ മീഡിയായില്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഇത് 'കാര്യം നിസ്സാരമല്ല' , 'പ്രശനം ഗുരുതര' മാണെന്ന് എനിക്ക് ബോധ്യമായി . .'എന്റെ യാത്ര എങ്ങോട്ടാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് ..' എന്നും 'ഈ ഭൂമി മലയാളത്തില്‍ ഒന്നും EXPORT --IMPORT ചെയ്യാന്‍ പറ്റില്ല , എന്നിട്ടും മനുഷ്യന്‍ വലിച്ചു വാരിക്കൂട്ടുകയാണ് എന്നും,' സ്വബോധത്തില്‍ പറയുന്ന ഒരു തമാശക്കാരന്‍ ഒരിക്കലും നിസ്സാരനല്ലല്ലോ.
എന്റെ ഇന്നിതു വരെയുള്ള സിനിമകളെ ഉള്‍പ്പെടുത്തി ഞാന്‍ പ്രസിദ്ധീകരിച്ച 'ഇത്തിരി നേരം ഒത്തിരി കാര്യം 'എന്ന പുസ്തകത്തില്‍ 'ചിരിയോ ചിരി ' എന്ന ചിത്രത്തെ കുറിച്ച് സലിം കുമാര്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോഴാണ് ഈ തമാശക്കാരന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന കുറുമ്പുള്ള വിമര്‍ശകനെ ഞാന്‍ അടുത്തറിഞ്ഞത് . 26 പ്രാവശ്യം 'ചിരിയോ ചിരി ' ആവര്‍ത്തിച്ചു കണ്ട് ആസ്വദിച്ചു എന്ന് സലിം കുമാര്‍ പറഞ്ഞതാണ് ആ ചിത്രത്തിന് അദ്ദേഹം നല്‍കിയ ആദരവ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഒന്നും ഒന്നിന്റെയും അന്ത്യമല്ല. സലീമിന്റെ പിന്തുടര്‍ച്ചക്കാരായി മക്കള്‍ രണ്ടുപേരുണ്ട്. ചന്തുവും ആരോമലും. ചന്തു ഇപ്പോള്‍ തന്നെ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇനി അവര്‍ വേണം ആ അമ്മക്ക് ആശ്വാസവും അഭിമാനവുമാകാന്‍ . എന്റെ പ്രാര്‍ത്ഥനകളും ആശംസകളും അവര്‍ക്കൊപ്പം. അധികം ആര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്..
ഈ സഹസ്രാബ്ധം തുടങ്ങിയ പുതു വര്‍ഷം ഞാന്‍ ഭാര്യാസമേതനായി ആഘോഷിച്ചത് എന്റെ സുഹൃത്ത് വേണുവിന്റെ വക 'അഷ്ടമുടി റിസോര്‍ട്‌സ്' എന്ന വിശ്രമകേന്ദ്രത്തിലായിരുന്നു . അവിടെ പുതു വര്‍ഷ ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് സലിം കുമാറായിരുന്നു. ഞാനും സലീമും ഒരുമിച്ചാണ് 2001ലേക്ക് കാലൂന്നിയത് . എന്റെ പുസ്തകത്തില്‍, സലിം എഴുതിയ ലേഖനത്തിന്റെ അവസാനത്തെ ഭാഗം ഒന്ന് ശ്രദ്ധിക്കുക :
'മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍' എന്ന സിനിമയിലായിരുന്നു ഞാന്‍ ബാലചന്ദ്രമേനോനെ ആദ്യമായി അടുത്തു കാണുന്നത് . എന്റെ ബഹുമാനം കൊണ്ടു തന്നെ ഒരല്‍പം അകലത്തിലായിരുന്നു ഞാന്‍ നിന്നിരുന്നത് . ഇത് മനസ്സിലാക്കിയ അദ്ദേഹം എന്നോട് കൂടുതല്‍ അടുത്തു പെരുമാറുകയും, പിന്നീട് വലിയൊരു സൗഹൃദത്തിന് കാരണമാവുകയും ചെയ്തു . കാലം എനിക്ക് കരുതിവെച്ചിരുന്ന സൗഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ ഈ സൗഹൃദത്തെ കാണുന്നു ....' പ്രിയപ്പെട്ട സലീമേ. എന്റെ പക്കല്‍ ഇപ്പോള്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളു. പ്രാര്‍ത്ഥനകള്‍ മാത്രം !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates