

സൂരി നായകനായെത്തുന്ന പുതിയ ചിത്രം മണ്ടാടിയുടെ ചിത്രീകരണത്തിനിടെ അപകടം. കടലിലെ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കടലിൽ വെച്ചുള്ള ഒരു രംഗം പകർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ഛായാഗ്രാഹകർ വെള്ളത്തിൽ വീണു. ഇവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് അപകടത്തിൽ നശിച്ചത്. രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്.
സൂരി, സംവിധായകൻ മതിമാരൻ പുകഴേന്തി എന്നിവർ സംഭവ സ്ഥലത്തുണ്ടായിരുന്നു. ചിത്രത്തിലെ ഒരു നിർണായക രംഗം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഛായാഗാഹകർ നിന്നിരുന്ന ബോട്ട് മറിയുകയായിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം, വെള്ളത്തിൽ വീണ രണ്ട് ഛായാഗ്രാഹകരെ കൃത്യസമയത്ത് രക്ഷപ്പെടുത്താനായി.
ഇതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രധാന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നതിനാൽ ചിത്രീകരണം താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ചിത്രീകരണ ഉപകരണങ്ങളും അണിയറപ്രവർത്തകരുമായി പോയ ബോട്ട് കടലിന്റെ നടുവിൽ വെച്ച് പെട്ടെന്ന് മറിയുകയായിരുന്നു.
സംഭവത്തിൽ മറൈൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 'റോക്കി' എന്ന ചിത്രത്തിനു ശേഷം മതിമാരൻ പുഗഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മണ്ടാടി'. തെലുങ്ക് താരം സുഹാസ് ആണ് വില്ലനായെത്തുന്നത്. മഹിമ നമ്പ്യാരാണ് നായിക.
സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സച്ചന നമിദാസ്, രവീന്ദ്ര വിജയ്, അച്യുത് കുമാർ എന്നിവരും ചിത്രത്തിലുണ്ട്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കുന്നത്. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates