

മുംബൈ: ജാനകി VS സ്റ്റേറ്റ് കേരള എന്ന സുരേഷ് ഗോപി ചിത്രത്തിന് സെൻസർ ബോർഡ് കത്രിക വച്ചത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ജാനകി എന്ന പേരുള്ള മറ്റൊരു സിനിമയ്ക്ക് എതിരെയും സെൻസർ ബോർഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ഛത്തീസ്‌ഗഡ് പശ്ചാത്തലത്തിലൊരുക്കിയ ജാനകി എന്ന ചിത്രത്തിനാണ് സെൻസർ ബോർഡ് എതിർപ്പ് അറിയിച്ചിരിക്കുന്നത്.
ഹർജിയിൽ ഒക്ടോബർ 6നകം മറുപടി നൽകാൻ ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ തലക്കെട്ടിലെ ജാനകി എന്ന പേരാണ് എതിർപ്പിന് കാരണമായത്. ജാനകി, രഘുറാം എന്നീ പേരുകൾ സിനിമയിൽ നിന്ന് മാറ്റണമെന്ന് നിർമാതാക്കളോട് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
എന്നാൽ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. എന്തിനാണ് പേരുകൾ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചു. ചിത്രത്തിലെ നായകന്റെ പേര് രഘുറാം എന്നതായതിലും ബോർഡ് എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയിൽ ജാനകിയുടെയും രഘുറാമിന്റെയും കഥയാണ് പറയുന്നത്.
കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്തീസ്ഗഢിൽ വലിയ വിജയം നേടിയിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്.
മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചില്ല.
പിന്നീട് പലതണ ബോർഡിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതായതോടെയാണ് കോടതിയിൽ പോയത്. ഒക്ടോബർ ആറിന് മുൻപ് സെൻസർ ബോർഡ് കൃത്യമായ മറുപടി നൽകണമെന്നും അന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates