

ഷെയ്ന്‍ നിഗം നായകനായ ഹാലിന് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. സിനിമയില്‍ 15 മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതി വട്ടം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും മാറ്റണമെന്നാണ് നിര്‍ദ്ദേശം. കഥാപാത്രങ്ങള്‍ കയ്യില്‍ കെട്ടിയ രാഖി ബ്ലര്‍ ചെയ്യണമെന്നും നിർദ്ദേശമുണ്ട് . എന്നാല്‍ സിനിമയിലെവിടേയും ബീഫ് ബിരിയാണി കഴിക്കുന്നതായി പറയുന്നില്ലെന്നും സീനിലുള്ളത് ബീഫ് ബിരിയാണി ആണെന്ന് സെന്‍സര്‍ ബോര്‍ഡ് അനുമാനിച്ചതാണെന്നും സംവിധായകന്‍ വീര പറയുന്നു.
വളരെ രസകരമായ ലവ് സ്റ്റോറിയാണ് ഹാല്. സുല്‍ത്താന്‍ ബത്തേരിയ്ക്ക് ഗണപതി വട്ടം എന്ന് പറയുന്നത്, സംഘം കാവലുണ്ട്, എന്ന് പറയുന്നതൊക്കെ ഒഴിവാക്കാനാണ് പറയുന്നത്. കോടതി കണ്ട് തീരുമാനിക്കട്ടെ ഇനി എന്നാണ് വീര പറയുന്നത്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന കട്ടുകള്‍ ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് പറയുന്നത്. അതിനര്‍ത്ഥം അവര്‍ ഭയപ്പെടുന്ന എന്തോ സന്ദേശം അതിലുണ്ട് എന്നാണ്. അതിനാലാണ് ഈ സിനിമ വളര്‍ന്നു വരുന്ന യുവജനത കാണരുതെന്ന് പറയുന്നതെന്നും സംവിധായകന്‍ പറയുന്നു.
സെപ്തംബര്‍ അഞ്ചിനോ ആറിനോ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചതാണ്. പത്താം തിയ്യതി ആദ്യ പ്രിവ്യു നടന്നു. കുഴപ്പമില്ല, നാല് മ്യൂട്ട് വേണമെന്ന് പറഞ്ഞു. പിറ്റേദിവസമാണ് അത് മാറി മറയുന്നത്. ആരുടെ ഇടപെടല്‍ ആണെന്ന് കോടതിയില്‍ തെളിയിക്കും. ഈ പറയുന്ന മാറ്റങ്ങളൊക്കെ വരുത്തിയാലും എ സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് പറയുന്നത്. അതിന് പിന്നില്‍ എന്തോ അജണ്ടയുണ്ടെന്നും അദ്ദേഹം പറയുന്നു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ള എഴ് കട്ടുകള്‍ കഥയുടെ ഗതി തന്നെ മാറ്റുന്നതാണ്. ഒരിക്കലും നീതി പൂര്‍ണ്ണമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് തന്നിരിക്കുന്നത്. തങ്ങളുടെ സിനിമയില്‍ വലയന്‍സോ, ന്യൂഡിറ്റിയോ, വൃത്തികെട്ടതായി ഒന്നും തന്നെയില്ലെന്നും പിന്നെന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് തരുന്നതെന്നും അദ്ദേഹം ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ഹാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹെെക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates