ലോക്ക്ഡൗണിൽ ഓൺലൈൻ തരംഗം ആഞ്ഞടിച്ചതോടെ പണി കിട്ടിയത് മിട്ടുവിനേയും ഡിങ്കിരിയേയും പോലുള്ളവർക്കാണ്. വീടിന്റെ പുറത്തിറങ്ങാൻ പോയിട്ട് പെട്ടിക്കുള്ളിൽ നിന്നുപോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ. ആങ്ങനെ വീർപ്പുമുട്ടി ജീവിക്കുന്ന മൂന്നുപേരുടെ കഥയുമായി എത്തിയിരിക്കുകയാണ് നവാഗതനായ വിഘ്നേഷ് രാജഷോബ്. പേനയും പെൻസിലും കട്ടറുമാണ് ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഒരു മേശയ്ക്കുള്ളില്‍ ഒരുപാട് കാലം ഉപയോഗമില്ലാതെ കിടന്ന മിട്ടു എന്ന പേനയാണ് കഥയിലെ പ്രധാന താരം. ചെത്തി തീരാറായ ഡിങ്കിരി പെൻസിലും മിന്നു കട്ടറുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവരുടേയും സംസാരത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ''ചുവപ്പു പൂക്കൾ വാടാറില്ല' എന്നാണ് പേരു നൽകിയിരിക്കുന്നത്.
ഒരേ സമയം മലയാളത്തിലും തമിഴിലും ഇംഗ്ളീഷിലും ഈ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണിപ്പോൾ. സിവപ്പ് പൂക്കള്‍ വാടുവതില്ലൈ എന്ന പേരിലാണ് തമിഴില്‍ പുറത്തിറക്കിയത്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, നിര്‍മ്മാണം എല്ലാം നിർവ്വഹിച്ചിരിക്കുന്നതും തിരുവനന്തപുരം സ്വദേശിയായ സംവിധായകൻ തന്നെയാണ്. ലോക്ക്‌ഡൗണ്‍ കാലത്തെ പരിമിതികളില്‍ നിന്നുകൊണ്ട് സ്വന്തം മുറിയിൽ തന്നെയാണ് വിഘ്നേഷ് ഷൂട്ട് ചെയ്തത്. സ്വന്തം യുട്യൂബ് ചാനലായ മീഡിയ കലിപ്‌സ് വഴിയാണ് സംവിധായകൻ ഈ ഹ്രസ്വചിത്രം പുറത്ത് വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates