ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം റിലീസിന് ഒരുങ്ങുകയാണ്. ക്യാപ്റ്റൻ സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയിലറിലെ ജയസൂര്യയുടെ പ്രകടനം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കഥാപാത്രമാകാനുള്ള ജയസൂര്യയുടെ ആത്മസമർപ്പണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രജേഷ് സെൻ. തറയിൽ നിന്ന് നക്കിയെടുക്കുന്ന ഭാഗമെല്ലാം സെറ്റിടാതെയാണ് ജയസൂര്യ ചെയ്തത് എന്നാണ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.
‘ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാംപിലെ ടോയ്ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യം സെറ്റിട്ടു. പക്ഷേ ജയസൂര്യ വന്നപ്പോൾ ഇതെന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായത്. യഥാർഥ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടു. പിന്നാലെ ആ പൊലീസ് ക്യാംപിലെ ടോയ്ലെറ്റ് വൃത്തിയാക്കി തന്നെയാണ് ആ സീൻ എടുത്തത്. വെള്ളം സിനിമയിലേക്ക് വരുമ്പോഴും അതിന് മാറ്റമില്ല. ആശുപത്രിയുടെ തറയിൽ വീണ് സ്പിരിറ്റ് നാക്ക് െകാണ്ട് നക്കിയെടുക്കുന്ന ഒരു ഷോട്ടുണ്ട്. ഫ്ലോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്ലോറിൽ തന്നെയാണ് ആ സീൻ ചിത്രീകരിച്ചത്.’- പ്രജേഷ് പറഞ്ഞു.
മുഴുക്കുടിയനായ മുരളി നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാരായി എത്തുന്നത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായി തിയറ്ററിൽ എത്തുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. ഫ്രണ്ട്‍ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates