

വൻ ഹൈപ്പോടെയാണ് രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിന്റെ കൂലി തിയറ്ററുകളിലെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മറ്റു ഭാഷകളിൽ ചിത്രത്തിന് പോസിറ്റീവ് പ്രതികരണം ലഭിച്ചപ്പോൾ കേരളത്തിൽ നിന്ന് വൻ വിമർശനമാണ് ചിത്രത്തിന് നേരെ ഉയർന്നത്. എന്തൊക്കെയാണെങ്കിലും നെഗറ്റീവ് റിവ്യൂസ് ഒന്നും ചിത്രത്തിന്റെ കളക്ഷനെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
151 കോടിയാണ് കൂലി ആദ്യ ദിനം ബോക്സോഫീസിൽ നേടിയത്. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് കൂലി നേടിയത്. ഇതോടെ വിജയ് ചിത്രം ലിയോയുടെ റെക്കോർഡാണ് കൂലി തകർത്തത്.
അഡ്വാൻസ് ബുക്കിങ്ങിലും കൂലി തംരഗം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് ആദ്യ ദിനം 28– 30 കോടി രൂപയും, ആന്ധ്ര പ്രദേശ്/തെലങ്കാനയിൽ നിന്ന് 16–18 കോടി രൂപയും, കർണാടകയിൽ നിന്ന് 14–15 കോടി രൂപയും, കേരളത്തിൽ നിന്ന് 10 കോടി രൂപയും, വിദേശ വിപണികളിൽ നിന്ന് 75 കോടി രൂപയും കൂലി നേടിയതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ആദ്യ ദിവസം 76 കോടി രൂപ നേടിയ ലിയോയുടെ റെക്കോർഡ് ചിത്രം മറികടന്നു. രജനികാന്തിനൊപ്പം നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ പാട്ടുകളെല്ലാം സോഷ്യൽ മീഡിയയിലും വൻ തരംഗം തീർത്തിരുന്നു. ദേവ എന്ന കഥാപാത്രമായി രജനികാന്ത് എത്തിയപ്പോൾ സൈമണായി നാഗാർജുനയും ദാഹയായി ആമിർ ഖാനും കലീഷയായി ഉപേന്ദ്രയും ചിത്രത്തിലെത്തി. രജനികാന്തിന്റെ കരിയറിലെ 171-ാമത്തെ ചിത്രം കൂടിയാണ് കൂലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
