

താജ്മഹലിനെ അടിസ്ഥാനമാക്കി തുഷാർ അംരീഷ് ഗോയൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് താജ് സ്റ്റോറി. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. പരേഷ് റാവൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത്. വിഷ്ണുദാസ് എന്ന കഥാപാത്രമായാണ് പരേഷ് ചിത്രത്തിലെത്തുന്നത്.
യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. താജ്മഹലിന്റെ ഇതുവരെ പറയാത്ത ചരിത്രവും താജ്മഹലിനെതിരെയുള്ള കേസും താജ്മഹലിൽ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട സത്യങ്ങളെക്കുറിച്ചുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലറിലൂടെ മനസിലാകുന്നത്. താജ്മഹൽ പ്രണയത്തിന്റെ പ്രതീകമല്ലെന്നും, ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകമാണെന്നും ട്രെയ്‌ലറിൽ പറയുന്നുണ്ട്.
താജ്മഹലിന്‍റെ ഗൈഡ് തന്നെ നിയമപോരാട്ടത്തിന് ഇറങ്ങുന്നതാണ് ട്രെയ്‌ലറില്‍ കാണുന്നത്. താജ്മഹൽ ഒരു ക്ഷേത്രമാണോ അതോ ശവകുടീരമാണോ എന്നും ഒരു കഥാപാത്രം ട്രെയ്‌ലറില്‍ ചോദിക്കുന്നുണ്ട്. അതേസമയം ട്രെയ്‌ലറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ബോളിവുഡിന്‍റെ അടുത്ത പ്രൊപ്പഗണ്ട ചിത്രമാണോ താജ് സ്റ്റോറിയെന്നാണ് കമന്‍റില്‍ തന്നെ ആളുകള്‍ ചോദിക്കുന്നത്.
കന്നഡയും തെലുങ്കുമൊക്കെ കാന്താരയും ബാഹുബലിയും പോലെയുള്ള സിനിമകള്‍ നിര്‍മിക്കുമ്പോള്‍ ബോളിവുഡ് കേരള സ്റ്റോറിയും താജ് സ്റ്റോറിയും പോലെയുള്ള പ്രൊപ്പഗണ്ട സിനിമകളാണ് നിര്‍മിക്കുന്നതെന്നും ചിലര്‍ വിമര്‍ശിച്ചു. അതേസമയം ട്രെയ്‌ലറിലെ അക്ഷരത്തെറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. Anti- National എന്നതിന് പകരം Aunty National എന്നാണ് ട്രെയ്‌ലറിലെ ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
മുന്‍പ് ചിത്രത്തിന്‍റേതായി പുറത്തുവന്ന പോസ്റ്ററും വിവാദത്തിലായിരുന്നു. താജ്മഹലുമായി സാദൃശ്യമുള്ള കെട്ടിടത്തിന്‍റെ മിനാരത്തിനുള്ളില്‍ നിന്ന് ശിവന്‍റെ വിഗ്രഹം ഉയര്‍ന്നുവരുന്ന ചിത്രമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. പിന്നാലെ വിശദീകരണവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു.
'ദ് താജ് സ്റ്റോറി' എന്ന സിനിമ ഏതെങ്കിലും മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയോ, താജ് മഹലിനുള്ളില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഇത് പൂര്‍ണ്ണമായും ചരിത്രപരമായ വസ്തുതകളില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സുരേഷ് ഷാ ആണ് ചിത്രം നിർമിക്കുന്നത്. കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രം ഈ മാസം 31 നാണ് റിലീസിനെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates