

ബോളിവുഡിലെ ഐക്കോണിക് താരമാണ് ധര്‍മ്മേന്ദ്ര. വെറും 51 രൂപ പ്രതിഫലം വാങ്ങിയാണ് ധര്‍മ്മേന്ദ്ര കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ അറുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ ഏറ്റവും വലിയ താരമായി അദ്ദേഹം മാറി. മാസ് ആക്ഷ്ന്‍ ചിത്രങ്ങളാണ് ധര്‍മ്മേന്ദ്രയെ സൂപ്പര്‍ താരമാക്കുന്നത്. എന്നാല്‍ തന്നിലെ നടനെ പ്രദര്‍ശിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഡ്രമാറ്റിക് കഥാപാത്രങ്ങളും കോമഡിയുമെല്ലാം ചെയ്ത് ധര്‍മ്മേന്ദ്ര കയ്യടി നേടിയിട്ടുണ്ട്. വാണിജ്യ വിജയങ്ങള്‍ക്കൊപ്പം തന്നെ നിരൂപക പ്രശംസ നേടിയ സിനിമകളും പ്രകടനങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ കരിയറില്‍ ഒരിക്കല്‍ പോലും മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. ഫിലിംഫെയർ അവാർഡില്‍ നാല് തവണ മികച്ച നടനുള്ള നോമിനേഷനില്‍ വന്നിട്ടും പുരസ്‌കാരം വിട്ടു നിന്നു.
1997 ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയ ഫിലിംഫെയര്‍ ആദരിക്കുന്നത് വരെ അദ്ദേഹത്തെ തേടി അവാര്‍ഡുകളൊന്നും എത്തിയിരുന്നില്ല. അന്ന് ദിലീപ് കുമാറിന്റേയും സൈറ ഭാനുവിന്റേയും കയ്യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മികച്ച നടനായുള്ള തന്റെ കാത്തിരിപ്പിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.
''ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷമായി. എല്ലാവര്‍ഷവും ഞാന്‍ പുതിയ സ്യൂട്ട് തുന്നിക്കും. മാച്ചിങ് ടൈ തെരഞ്ഞെടുക്കും. എനിക്ക് ഒരു അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയോടെ. പക്ഷെ ഒരിക്കലും അതുണ്ടായില്ല. എന്റെ സില്‍വര്‍ ജൂബിലിയും ഗോള്‍ഡന്‍ ജൂബിലിലുമൊക്കെ വന്നു പോയി. കുറച്ച് വര്‍ഷം കഴിഞ്ഞതോടെ ഞാനും പ്രതീക്ഷ കൈവിട്ടു. ഇനി മുതല്‍ അവാര്‍ഡ് ഷോകളില്‍ നിക്കറും ബനിയനും ധരിച്ച് വരണമെന്നാണ് ചിന്തിച്ചിരുന്നത്'' എന്നാണ് ധര്‍മ്മേന്ദ്ര പറഞ്ഞത്.
അതേസമയം, എനിക്ക് എന്തുകൊണ്ട് അവര്‍ഡ് കിട്ടിയില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഫൂല്‍ ഓര്‍ പത്തര്‍, ചുപ്‌കെ ചുപ്‌കെ, പ്രതിഗ്യ, ഷോലെ, നയ സമാന തുടങ്ങിയ പല സിനിമകള്‍ക്കും ഞാന്‍ അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്ന് അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് മാത്രമല്ല, തന്റെ മക്കള്‍ക്കും ഒരിക്കലും അവാര്‍ഡും അംഗീകാരവും ലഭിക്കാത്തതിനെക്കുറിച്ചും ധര്‍മ്മേന്ദ്ര ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്.
''ഞങ്ങളുടെ കുടുംബം മാര്‍ക്കറ്റിങില്‍ ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ ജോലി സംസാരിക്കുമെന്നായിരുന്നു എന്നും വിശ്വസിച്ചിരുന്നത്. എക്കാലത്തേയും രണ്ട് വലിയ ഹിറ്റുകള്‍ സണ്ണിയുടെ പേരിലാണ്. തന്റെ നേട്ടങ്ങളെക്കുറിച്ച് അവന്‍ സംസാരിക്കുന്നത് നിങ്ങളൊരിക്കലും കേള്‍ക്കില്ല. എന്റെ ഇളയമകന്‍ ബോബിയും നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഞങ്ങളുടെ കുടുംബത്തിന് അര്‍ഹമായ അംഗീകാരം ഒരിക്കലും കിട്ടിയിട്ടില്ല. ഞങ്ങളത് ഗൗനിക്കുന്നില്ല. ആരാധകരുടെ സ്‌നേഹം മാത്രം ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍. ഇന്‍ഡസ്ട്രി ഞങ്ങളെ അംഗീകരിക്കണമെന്നില്ല'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ശ്വാസതടസത്തെത്തുടര്‍ന്ന് 89 കാരനായ ധര്‍മ്മേന്ദ്രയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരത്തെ ഇന്ന് രാവിലയോടെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മാറ്റി. വീട്ടില്‍ വച്ച് തുടര്‍ ചികിത്സയും പരിചരണവും നല്‍കുമെന്നാണ് കുടുംബം അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates