

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഫഹദിന്റെയും സുരാജിന്റെയും അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും.
ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ച സ്വീകാര്യത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ ചെയ്യാൻ തനിക്ക് കോൺഫിഡൻസ് നൽകിയെന്ന് പറയുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ഈ പടം ചെറുതായിട്ട് ഒന്ന് പാളിയാലും കൊമേഴ്സ്യലി അത്ര വർക്കായില്ലെങ്കിലും മൂന്നാമത്തെ പടം എനിക്ക് ഇൻഡസ്ട്രി തരും എന്നൊരു കോൺഫിഡൻസ് തനിക്ക് ഉണ്ടായിരുന്നുവെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
തൊണ്ടി മുതലിൽ ഫഹദിന് പകരം ആദ്യം പരിഗണിച്ചിരുന്നത് സൗബിൻ ഷൗഹിറിനെ ആയിരുന്നുവെന്നും ദിലീഷ് പറഞ്ഞു. "സൗബിനും ഫഹദും ആയിരുന്നു ആദ്യത്തെയൊരു കാസ്റ്റിങ് സ്കെയിലിൽ ഉണ്ടായിരുന്നത്. സുരാജിന്റെ റോളിൽ ഫഹദും കള്ളന്റെ റോളിൽ സൗബിനുമായിരുന്നു ആദ്യത്തെ കാസ്റ്റിങ്.
പറവയുടെ ഷൂട്ടും ഇതിന്റെ ഷൂട്ടും ഏകദേശം അടുത്ത് വരുകയും സൗബിന്റെ ഡേറ്റ് പ്രശ്നങ്ങളും കാരണമാണ് ആ കഥാപാത്രങ്ങളിൽ പിന്നെയൊരു മാറ്റം ആലോചിക്കുന്നത്. പിന്നെ വേറൊരു കാര്യമെന്താണെന്നു വച്ചാൽ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും മഹേഷുമായിട്ട് ചെറിയൊരു സാമ്യത, മറ്റേ കഥാപാത്രം ഫഹദ് ചെയ്താൽ വരുമോ എന്നൊരു തോന്നലുണ്ടായി.
അതുകൊണ്ടാണ് കള്ളന്റെ റോളിലേക്ക് ഫഹദിനെ മാറ്റി ആലോചിച്ചത്. സുരാജിന്റെ റോളിലേക്ക് ആദ്യം വിളിച്ചിരുന്നത് വിനായകനെ ആയിരുന്നു. വിനായകനും ഡേറ്റ് പ്രശ്നം കാരണം വരാൻ സാധിച്ചില്ല. അങ്ങനെയാണ് സുരാജിലേക്കെത്തുന്നത്". - ദിലീഷ് പോത്തൻ പറഞ്ഞു. ദിലീഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates