

സിനിമാ കഥകൾ കേട്ട് മടുത്തെന്ന് സംവിധായകൻ ജീത്തു ജോസഫ്. കഥകൾ കേൾക്കാനും വിലയിരുത്താനും പ്രത്യേക സംഘത്തെ താൻ നിയോഗിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ത്രില്ലറുകളുടെ ഘോഷയാത്രയാണിപ്പോൾ എന്റെ അടുത്തേക്ക് വരുന്നത്. ഞാൻ ചെയ്ത ത്രില്ലറുകളുടെയും വേറെ ത്രില്ലറുകളുടെയും കോമ്പിനേഷൻസ് ഒക്കെ കയറി വരും. കഥ കേട്ട് കേട്ട്, കുറച്ചുകാലം കഴിഞ്ഞപ്പോൾ മടുപ്പായി. അതുകഴിഞ്ഞപ്പോൾ ഞാനൊരു ടീമിനെ വച്ചു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ടീമും മടുത്തു. ഇത് കേട്ട് കഴിയുമ്പോൾ നമുക്ക് മടുപ്പായി പോകും. എന്റെ മോളും അതിനകത്തുണ്ട്. മമ്മൂട്ടിയെ നായകാനാക്കാൻ ആഗ്രഹമുണ്ട്. മെമ്മറീസ്, ദൃശ്യം ഇതൊക്കെ അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു ചെന്നതാണ്.
ദൃശ്യം ശരിക്കു പറഞ്ഞാൽ അദ്ദേഹത്തിന് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് കുറച്ച് കമ്മിറ്റ്സ്മെന്റും ഉണ്ടായിരുന്നു, അതുപോലെ ഫാദർ റോളുകളും കുറേ ചെയ്തിട്ട് നിൽക്കുകയായിരുന്നു. അപ്പോൾ ഒന്നൊര രണ്ട് വർഷത്തിനുള്ളിൽ നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോളാൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
അദ്ദേഹവുമായി ഒരു സിനിമ ചെയ്യണമെന്ന് എനിക്കും വലിയ ആഗ്രഹമുണ്ട്. അദ്ദേഹത്തിന് പറ്റുന്ന ഒരു കാരക്ടർ വന്നാൽ തീർച്ചയായും ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തന്നെ ചെല്ലും". - ജീത്തു ജോസഫ് പറഞ്ഞു.
അതോടൊപ്പം ത്രില്ലർ സിനിമകൾ ചെയ്യാൻ ആവശ്യപ്പെട്ടാണ് നിർമാതാക്കൾ ഇപ്പോഴും തന്നെ സമീപിക്കാറുള്ളതെന്നും ജീത്തു ജോസഫ് പറഞ്ഞു. കേരളത്തിലെ സിനിമകൾ പറഞ്ഞാൽ പാൻ ഇന്ത്യൻ സിനിമയാകില്ലെന്ന ധാരണ ശരിയല്ലെന്നും ദൃശ്യം ഇതിന് ഉദാഹരണമാണെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം ഈ മാസം 19 നാണ് മിറാഷ് റിലീസ് ചെയ്യുന്നത്. ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്. വിഷ്ണു ശ്യാം ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates