

സ്ഥാനപ്പേര് തെറ്റിവിളിച്ചതിൽ പ്രതിഷേധിച്ച് വേദിയിൽ കയറാൻ വിസമ്മതിച്ച് സംവിധായകൻ രഞ്ജിത്ത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിവാദസംഭവമുണ്ടായത്. സംവിധായകനെ വേദിയിലേക്ക് ക്ഷണിച്ച അവതാരകന് തെറ്റു പറ്റുകയായിരുന്നു. ഇതാണ് രഞ്ജിത്തിനെ രോഷാകുലനാക്കിയത്. അവതാരകൻ അടുത്തെത്തി ക്ഷമാപണം നടത്തിയതോടെ സ്റ്റേജിൽ കയറാൻ തയാറായെങ്കിലും ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ഔദ്യോഗിക സ്ഥാനപ്പേര് വിളിക്കാതെ ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സദസിൽ നിന്ന് ചിരി ഉയർന്നതോടെ തെറ്റ് മനസിലാക്കിയ അവതാരകൻ തിരുത്തി വിളിച്ചത് ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു. അവതാരകന്‍ വേദിയിലേക്ക് വരാൻ ക്ഷണിച്ചെങ്കിലും വരില്ലെന്ന് കൈ കൊണ്ട് രഞ്ജിത് ആംഗ്യം കാണിക്കുകയായിരുന്നു.
ഇതോടെ പെട്ടെന്നുള്ള ടെന്‍ഷനില്‍ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് അവതാരകൻ രഞ്ജിത്തിനു സമീപമെത്തി ക്ഷമാപണം നടത്തി. ഇതോടെ സ്റ്റേജിൽ കയറിയ രഞ്ജിത്തിനോട് മാപ്പു പറഞ്ഞ അവതാരകൻ തന്നെ കൊല്ലരുതെന്നും പറഞ്ഞിരുന്നു. എന്നാൽ കടുത്തഭാഷയിൽ തന്നെ രഞ്ജിത് പ്രതികരിക്കുകയായിരുന്നു.
'വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്‌റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തുള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കണം. താൻ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്നുകേൾക്കുന്നതുതന്നെ. ആ ചെറുപ്പക്കാരനെ താൻ കൊല്ലുന്നില്ല.'- എന്നും രഞ്ജിത് പറയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates