

സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറിന്റെയും ഗായിക സൈന്ധവിയുടെയും വേർപിരിയൽ ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇരുവരും വേർപിരിഞ്ഞതിന് കാരണം നടി ദിവ്യഭാരതിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദിവ്യഭാരതി.
തനിക്കു യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്കാണ് തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതെന്നും ഇത്തരം ആരോപണങ്ങളിലൂടെ തന്റെ പ്രശസ്തിക്കു മങ്ങലേൽക്കാൻ താൻ അനുവദിക്കില്ലെന്നും ദിവ്യഭാരതി പറഞ്ഞു. താൻ ഒരിക്കലും വിവാഹം കഴിഞ്ഞവരുമായി ഡേറ്റ് ചെയ്യില്ലെന്നും നടി കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ദിവ്യഭാരതിയുടെ പ്രതികരണം. "എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നത്.
ജി വി പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ഒരിക്കലും ഒരു സിനിമ നടനുമായി ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനുമായി. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് എന്തിന് പ്രതികരിക്കണം എന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോൾ അഭ്യൂഹങ്ങൾ പരിധി കടന്നിരിക്കുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്റെ പ്രശസ്തിക്കു മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി", - ദിവ്യഭാരതി കുറിച്ചു.
ദിവ്യഭാരതിയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളുവെന്നും അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജി വി പ്രകാശ് കുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മേയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ജി വി പ്രകാശ് കുമാറും സൈന്ധവിയും പരസ്യ പ്രഖ്യാപനം നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates