

ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത' ബോക്സ് ഓഫീസിൽ കുതിക്കുന്നു. 14 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം 10.5 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. വലിയ പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. കാന്തയുടെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായാണ് കാന്തയിൽ ദുൽഖറെത്തിയത്. പീരിയഡ് ഡ്രാമയായിട്ടാണ് കാന്ത പ്രേക്ഷകരിലേക്കെത്തിയത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത".
തമിഴകത്തെ ആദ്യകാല സൂപ്പർ സ്റ്റാറായ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കാന്ത ഒരുങ്ങുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യ എന്ന കഥാപാത്രമായി സമുദ്രക്കനി എത്തുമ്പോൾ കുമാരി എന്ന കഥാപാത്രമായാണ് ഭാഗ്യശ്രീ ബോർസെ ചിത്രത്തിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates