

കൊച്ചി: തമിഴ് നടൻ ആര്യക്കെതിരെ ഹൈദരാബാദിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തെന്ന വാർത്ത വ്യാജമാണെന്ന് 'അനന്തൻ കാട്' സിനിമയുടെ നിർമാതാവ്. ആര്യക്കെതിരെ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് നിർമാതാവ് എസ് വിനോദ് കുമാർ പ്രതികരിച്ചു.
'അനന്തൻ കാട്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച കാമറകളും ലൈറ്റിങ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ 1.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന താഹിർ സിനെ ടെക്നിക് എന്ന റെന്റൽ കമ്പനി നടനും നിർമാതാവിനുമെതിരെ പരാതി നൽകി എന്നായിരുന്നു പ്രചരിച്ച വാർത്ത.
ആകെ 2.12 കോടി രൂപയുടെ ബില്ലാണ് നൽകിയതെന്നും എന്നാൽ ഇതിൽ ഒരു ചെറിയ ഭാഗം മാത്രമാണ് ലഭിച്ചതെന്നും ബാക്കി 1.80 കോടി രൂപയും ഇതുവരെ നൽകിയിട്ടില്ലെന്നും കമ്പനി ആരോപിക്കുന്നു. എന്നാൽ ആര്യയുടെ പ്രതിഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്തുത കമ്പനി മനഃപൂർവം സൃഷ്ടിച്ച വ്യാജ പ്രചാരണമാണിതെന്ന് വിനോദ് കുമാർ പറയുന്നു.
തനിക്കും കമ്പനിക്കുമിടയിലാണ് തർക്കമുള്ളതെന്നും ഇവർ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും വിനോദ് പറഞ്ഞു. താഹിർ കമ്പനി ഉؗന്നയിച്ച അനാവശ്യവും അടിസ്ഥാനരഹിതവുമായ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തനിക്കും കമ്പനിക്കും ഇടയിലാണ് പ്രശ്നങ്ങളുള്ളത്. ആ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് സിനിമയുടെ റിലീസ് തടയുമെന്ന് തന്നെ അവർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നിർമാതാവ് പറയുന്നു.
ഇതിനെ തുടർന്ന് താൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചുവെന്നും കോടതി തന്റെ വാദങ്ങൾ അംഗീകരിക്കുകയും തർക്കത്തിലുള്ള തുക കോടതിയിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയും ചെയ്തെന്ന് നിർമാതാവ് പറഞ്ഞു. കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യയ്ക്കും തനിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞത് മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെയാണെന്നും വിനോദ് വ്യക്തമാക്കി. ആര്യയുടെ പേര് കളങ്കപ്പെടുത്തുകയും, തങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാഗം തെളിയിക്കാനുള്ള എല്ലാ രേഖകളും തെളിവുകളും കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'അനന്തൻ കാടി'ന് റിലീസ് അനുമതി കിട്ടിയത് മുതൽ ഈ വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് ഇത്രയും ദിവസം പ്രതികരിക്കാതിരുന്നതെന്നും വിനോദ് കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates