

"മലയാള സിനിമയിൽ നമ്മൾ ഓർത്തുവെക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥാപാത്രമുണ്ട്. അത് അങ്ങയുടേത് തന്നെയാണ്. എംടി എഴുതിയ അമൃതം ഗമയഃ എന്ന ചിത്രത്തിലെ അങ്ങ് ചെയ്ത വേഷമാണത്. റാഗിങ് ചെയ്യുന്ന മെഡിക്കൽ വിദ്യാർഥിയായിട്ടാണ് ആ കഥാപാത്രം ആദ്യം വരുന്നത്. പിന്നീട് അദ്ദേഹം ഒരു മാതൃക ഡോക്ടറായി മാറാൻ ശ്രമിക്കുകയാണ്.
അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടും അയാൾ തന്റെ ആശയത്തിൽ ഉറച്ചു നിൽക്കുകയാണ്".- കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ 'അമൃതം ഗമയഃ' തേടി യൂട്യൂബിലേക്ക് പാഞ്ഞവരുടെ കണക്ക് ചില്ലറയൊന്നുമല്ല.
'പിണറായി - ലാലേട്ടൻ ഇന്റർവ്യൂ ശേഷം കാണുന്നവർ ഉണ്ടോ ?'- എന്നാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന സിനിമയുടെ താഴെ നിറയുന്ന കമന്റുകളിലധികവും. ജെൻസി കുട്ടികളടക്കം സിനിമ കാണാൻ യൂട്യൂബിലെത്തിയിട്ടുണ്ട്. അതു മാത്രമല്ല മുൻപ് കണ്ടിരുന്നവരും ചിത്രം വീണ്ടും കാണുകയാണ്.
മോഹൻലാലിനൊപ്പം ഗീത, പാർവതി ജയറാം, വിനീത്, തിലകൻ, ദേവൻ, ബാബു നമ്പൂതിരി, കരമന ജനാർദ്ദനൻ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിദ്യാർഥിയായിരിക്കെ ചെയ്ത ഒരു തെറ്റിന്, ഒരു കുടുംബത്തെ മുഴുവൻ നശിപ്പിച്ചു കളഞ്ഞ ഒരു തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കുന്ന ഒരു ഡോക്ടറുടെ കഥയാണ് അമൃതം ഗമയയിലൂടെ എംടിയും ഹരിഹരനും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
ഡോ പി കെ ഹരിദാസായി മോഹൻലാലെത്തുമ്പോൾ ഉണ്ണികൃഷ്ണനായി വിനീതും ചിത്രത്തിലെത്തുന്നു. എം ബി ശ്രീനിവാസനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. എന്നാൽ ഈ ചിത്രത്തിൽ ഗാനങ്ങളൊന്നുമില്ല എന്നതും പ്രത്യേകതയാണ്. മോഹൻലാലിന്റെ കരിയറിലെ തന്നെ അണ്ടറേറ്റഡ് ആയിട്ടുള്ള കഥാപാത്രമാണ് അമൃതം ഗമയയിലേതെന്നും ആരാധകർ പറയുന്നു.
20 വയസുള്ള കോളജ് വിദ്യാർഥി ആയും, 30 വയസുള്ള ഡോക്ടർ ആയും പിന്നെ 40 വയസുള്ള വ്യക്തിയായും തന്റെ 26-ാം വയസിലാണ് മോഹൻലാൽ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ചെയ്തത് എന്നതും ഒരു അപൂർവത തന്നെ. റാഗിങ് എന്നത് വെറുതേ തമാശയായി കാണേണ്ട ഒന്നല്ലെന്ന് ഓരോരുത്തരെയും ഓർമിപ്പിക്കുന്ന ചിത്രം കൂടിയാണ് അമൃതം ഗമയഃ.
ചിത്രത്തിലേക്ക് മമ്മൂട്ടിയെ ആണ് നായകനായി എംടി ആദ്യം മനസിൽ കണ്ടിരുന്നതെന്ന് ഹരിഹരൻ പറഞ്ഞിരുന്നതായി എഴുത്തുകാരൻ രവി മേനോനും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates