

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' റിലീസിനൊരുങ്ങുകയാണ്. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഗീതു പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആരും തന്നെ വിശ്വസിക്കാതിരുന്നുപ്പോൾ യഷ് മാത്രമാണ് തന്നിൽ വിശ്വാസം അർപ്പിച്ചതെന്ന് ഗീതു പറഞ്ഞു. "നയൻതാര നീളമുള്ളൊരു കുറിപ്പ് തയ്യാറാക്കി തന്നിട്ടുണ്ടായിരുന്നു.
പക്ഷേ, എനിക്കിപ്പോൾ അത് കാണാൻ കഴിയുന്നില്ല. അതുകൊണ്ട് മനസിൽ തോന്നുന്നത് അപ്പപ്പോൾ സംസാരിക്കാം എന്ന് കരുതുന്നു. ഇത് വളരെ മനോഹരമായി തോന്നുന്നു. എന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് ഞാൻ പിന്നോട്ട് ചിന്തിക്കുകയാണ്. നാലര വയസ്സുള്ളപ്പോഴാണ് ഞാൻ സിനിമയുടെ ലോകത്തേക്ക് വരുന്നത്.
എവിടെ നിന്നാണോ ഞാൻ തുടങ്ങിയത്, അവിടെ നിന്ന് ഇന്ന് ഞാൻ നിൽക്കുന്ന ഈ നിമിഷം വരെയുള്ള വഴികളിലേക്ക് കണ്ണോടിക്കുകയായിരുന്നു. ഞാൻ വളരെ മോശം ഒരു വിദ്യാർഥിയായിരുന്നു; സ്‌കൂളിൽ നിരന്തരം പരാജയപ്പെട്ടിരുന്ന ഒരാൾ. കായിക മത്സരങ്ങളിലോ മറ്റ് വിശേഷങ്ങളിലോ ഒന്നും ആരും എന്നെ പരിഗണിച്ചിരുന്നില്ല. ഒരു സമ്പൂർണ പരാജയമാണ് ഞാനെന്ന് എനിക്ക് തോന്നിയിരുന്നു.
പക്ഷേ, പരാജയങ്ങളുടെ ആ നാളുകളിൽ എന്റെ അച്ഛൻ പറഞ്ഞ ഒരു വാക്ക് എന്റെ ഹൃദയത്തിൽ കൊത്തിവെക്കപ്പെട്ടു. അച്ഛൻ ചോദിച്ചു: "നീ നിരന്തരം തോൽക്കുകയാണല്ലോ, ഭാവിയിൽ എന്താകാനാണ് നിന്റെ ആഗ്രഹം ?. ഞാൻ പറഞ്ഞു: എനിക്കൊരു ബേക്കർ ആകണം. ’അപ്പോൾ അച്ഛൻ പറഞ്ഞു: ‘എന്നാൽ, ഈ നാട്ടിലെ ഏറ്റവും മികച്ച ബേക്കർ നീ ആയിരിക്കാൻ ശ്രദ്ധിക്കുക'. ആ വാക്കുകൾ എന്നിൽ ഒരു ലക്ഷ്യബോധം ഉണ്ടാക്കി.
ഒരു 'ലക്ഷ്യബോധമുള്ള കുതിരയെപ്പോലെ' വശങ്ങളിലെ കോലാഹലങ്ങൾക്കൊന്നും ചെവി കൊടുക്കാതെ, ആരും എന്നെ തളർത്താൻ അനുവദിക്കാതെ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെന്ന ഒറ്റ ചിന്ത മാത്രം എനിക്കുണ്ടായിരുന്നു. തുടർന്ന്, നിങ്ങൾ കണ്ട ആ ചെറിയ ചിത്രങ്ങൾ ചെയ്യാൻ ഞാൻ ശ്രമിച്ചു ‘കേൾക്കുന്നുണ്ടോ’, ‘ലയേഴ്‌സ് ഡൈസ്’ എന്നിവ. വെറും 50 ലക്ഷം രൂപയ്ക്കാണ് ഞാൻ ആ ചിത്രം നിർമിച്ചത്.
2014-ൽ അത് ഓസ്‌കർ നാമനിർദ്ദേശം വരെ നേടി. എന്നിട്ടും എന്നെ വിശ്വസിക്കാൻ ആരും തയ്യാറായില്ല. എന്റെ അടുത്ത സിനിമ നിർമിക്കാൻ പണം തരാൻ ആരും മുന്നോട്ട് വന്നില്ല. ഞാൻ ഏറെ വിഷമിച്ചു... ‘ആരെങ്കിലും എന്നെ വിശ്വസിച്ചിരുന്നെങ്കിൽ, എനിക്കിത് സാധിക്കുമെന്ന് തെളിയിക്കാമായിരുന്നു’ എന്ന് ഞാൻ ആഗ്രഹിച്ചു; എങ്കിലും ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
പിന്നീട് ഞാൻ കുറച്ചുകൂടി വലിയ ചിത്രമായ 'മൂത്തോൻ' ചെയ്തു. അപ്പോൾ ഞാൻ കരുതി, ‘ഇപ്പോൾ എന്റെ സിനിമയിൽ വലിയൊരു താരമുണ്ട്, ചിത്രം നിരൂപക പ്രശംസ നേടി, ഇനി ഇതൊരു വാണിജ്യ വിജയമാകും!’ എന്ന്. എന്നാൽ, അതിനുശേഷവും ആരും എന്നെ വിശ്വസിച്ചില്ല. ഓരോ ചുവടും വലിയൊരു പോരാട്ടമായി തോന്നിപ്പിച്ചു.
അപ്പോൾ ഞാൻ എന്നോട് തന്നെ പ്രതിജ്ഞ എടുത്തു: ‘ഈ രാജ്യത്തെ ഏറ്റവും വലിയ സിനിമ, ഏറ്റവും മികച്ച നടനും ജനപ്രിയനായ താരവുമുള്ള ഒരാളെ വച്ച് ഞാൻ ചെയ്യും. അദ്ദേഹം എന്നിൽ വിശ്വസിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ’ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും ആ കൊച്ചു പെൺകുട്ടിയിൽ നിന്ന് ഇന്ന് ഇവിടെ നിൽക്കുന്ന സംവിധായിക വരെയുള്ള എന്റെ യാത്രയിൽ, ലോകത്ത് എല്ലാവരെക്കാളും യഷ് എന്നെ വിശ്വസിച്ചു.
അദ്ദേഹം പറഞ്ഞു: ‘നീയിത് ചെയ്യൂ. ധൈര്യമായി മുന്നോട്ട് പോകൂ, ഇത് നിന്റെ ലോകമാണ്. നിനക്ക് എന്താണോ വേണ്ടത്, അത് തടസ്സമില്ലാതെ ചെയ്‌തോളൂ.’ ആ വിശ്വാസത്തിന് എന്റെ ഉള്ളിലെ നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ പോരാ. അതൊരു പ്രതിധ്വനി പോലെയായിരുന്നു. ഒരാൾ നൽകുന്ന പിന്തുണ ആത്മാർഥമാണെങ്കിൽ, ലോകം മുഴുവൻ ആ കയ്യടി ഏറ്റുവാങ്ങും. അദ്ദേഹം എന്നെ വിശ്വസിച്ചപ്പോൾ, ലോകം മുഴുവൻ എന്നെ വിശ്വസിക്കാൻ തുടങ്ങി.
അതൊരു ചങ്ങലപ്രതികരണം പോലെ പടർന്നു. അദ്ദേഹത്തിന്റെ ആ ആദ്യത്തെ വാക്ക് ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങളുടെ രണ്ടു പേരുടെയും ഭാവനാസൃഷ്ടികൾ തമ്മിലുള്ള ആ കൂടിച്ചേരൽ ഞാൻ ഓർക്കുന്നു. 'സൺഡാൻസ് ലാബ്', 'റോട്ടർഡാം റൈറിങ് ലാബ്' തുടങ്ങിയ ലോകോത്തര ഇടങ്ങളുടെ ഭാഗമായിട്ടുള്ള ആളാണ് ഞാൻ. എന്നാൽ, യഷിന്റെ ചിന്താലോകത്തിനായി ഞാൻ ഒട്ടും തയ്യാറായിരുന്നില്ല; അത് തികച്ചും മറ്റൊരു തലമായിരുന്നു! അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നത് ഭ്രാന്തമായ സർഗ്ഗാത്മകതയായിരുന്നു.
അദ്ദേഹം എനിക്ക് വലിയ വാണിജ്യ സിനിമകൾ കാണിച്ചുതന്നു. എനിക്ക് പേരുകൾ പറയാമല്ലോ, അല്ലേ ?. അദ്ദേഹം എനിക്ക് 'പടയപ്പ' കാണിച്ചുതന്നപ്പോൾ, ഞാൻ അദ്ദേഹത്തിന് ‘ഇൻ ദ് മൂഡ് ഫോർ ലവ്’ കാട്ടിക്കൊടുത്തു! വോങ് കാർ വൈയുടെ (Won Kar-wai) കലാത്മക ലോകവും മാസ്സ് കമേഴ്‌സ്യൽ സിനിമകളും തമ്മിലുള്ള ഒരു സൗന്ദര്യാത്മക നൃത്തം പോലെയായിരുന്നു അത്. ആ രണ്ട് ലോകങ്ങൾക്കുമിടയിൽ ഞങ്ങൾ ഞങ്ങളുടെ സർഗ്ഗതാളം കണ്ടെത്തി.
ആ താളത്തിൽ മനോഹരമായ ഭാവങ്ങൾ ജനിച്ചു. ആ ഈണങ്ങളിൽ എന്റെ ചിത്രത്തിലെ ഓരോ കലാകാരന്മാരും പുതിയ രൂപത്തിൽ ഉയർന്നുവന്നു. തികച്ചും ഓർഗാനിക് ആയ, സ്വാഭാവികമായി സിനിമ ചെയ്യുന്ന ആളായിരുന്നു ഞാൻ. ആദ്യം എഴുതുക, പിന്നീട് അതിൽ മാറ്റങ്ങൾ വരുത്തുക എന്നതായിരുന്നു എന്റെ രീതി. എന്നാൽ യഷ് എപ്പോഴും പറയുമായിരുന്നു: "എല്ലാം ആദ്യം പേപ്പറിൽ വേണം, പേപ്പറിൽ എഴുതി തയ്യാറാക്കൂ.
ഈ കൂട്ടുക്കെട്ടിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം അതായിരുന്നു. ഞങ്ങൾ എല്ലാം തിരക്കഥയിൽ ഭദ്രമാക്കി, കഥാപാത്രങ്ങൾക്ക് ജീവൻ വരുന്നത് ഞങ്ങൾ കണ്ടു. ഇവിടെ ഇരിക്കുന്ന, അതിശയകരമായി മാറിയ ഓരോരുത്തരും, എനിക്ക് ഉറപ്പ് തരാൻ കഴിയും, 'ടോക്‌സിക്കിന്റെ' ഭാഗമായ എല്ലാ അഭിനേതാക്കളിലും അവരുടെ തികച്ചും വ്യത്യസ്തമായ ഒരു ഭാവം നിങ്ങൾ കാണും. കാരണം ആ തിരക്കഥയിൽ ഒളിച്ചിരുന്ന വലിയൊരു നാടകീയതയും മനഃശാസ്ത്രവുമുണ്ട്.
എനിക്ക് നിങ്ങളോടെല്ലാവർക്കും ഉറപ്പുതരാനും അഭിമാനത്തോടെ പറയാനും കഴിയും: 'ടോക്‌സിക്കിൽ' നിങ്ങൾ കാണുന്നത് ‘യഷ് 2.0’ ആയിരിക്കും. ഇവിടെ നിൽക്കാൻ എന്നെ പ്രാപ്തയാക്കിയ എന്റെ നിർമാതാവിനോട് നന്ദി പറയാൻ ഞാൻ മറന്നുപോയി. ഒരു സിനിമയുടെ നട്ടെല്ലായി പിന്നിൽ നിൽക്കുന്ന ഒരാളെക്കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ.
മുന്നിൽ നിൽക്കുന്നവരുണ്ട്, പിന്നിൽ നിൽക്കുന്നവരുണ്ട്, വശങ്ങളിൽ കൂടെ നിൽക്കുന്നവരുണ്ട്, രാജാവിനെപ്പോലെ തലയുയർത്തി നടക്കുന്നവരുണ്ട്! അങ്ങനെ ഒട്ടനേകം ആളുകൾ ഉണ്ട്, എന്നാൽ 'ടോക്‌സിക്കിന്റെ' ശരിയായ നട്ടെല്ല് വെങ്കട് സാറാണ്.
ഇത്രയും വലിയ സമ്മർദ്ദങ്ങൾക്കിടയിലും ഈ പ്രൊജക്റ്റിനെ ഇത്ര മനോഹരമായി ഒന്നിച്ചു നിർത്തിയത് അദ്ദേഹമാണ്. സർ, യഷിനെ മാത്രം വിശ്വസിച്ചാണ് നിങ്ങൾ ഈ ചിത്രത്തിന് സമ്മതം മൂളിയതെന്ന് എനിക്കറിയാം. എന്നാൽ ഇന്ന് നിങ്ങൾ എന്നെയും വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിന് ഒത്തിരി നന്ദി"!.- ഗീതു മോഹൻദാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates