

ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. മുരുകൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. ഒക്ടോബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ഞായറാഴ്ച നടന്നു. ഓഡിയോ ലോഞ്ചിന് ചിത്രത്തിന്റെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും എത്തിയിരുന്നു.
ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. രായൻ എന്ന സിനിമയിൽ സഹോദരങ്ങളിൽ ഒരാളായിട്ടുള്ള വേഷം ചെയ്യാനായി തന്നെ വിളിച്ചെന്നും എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതു കൊണ്ട് താൻ വേണ്ടെന്ന് വെച്ചെന്നും പറയുകയാണ് ജി വി പ്രകാശ് കുമാർ.
"രായൻ എന്ന സിനിമയിൽ മൂന്ന് സഹോദരങ്ങളിൽ ഒരാളുടെ വേഷം ചെയ്യാൻ ധനുഷ് എന്നെ വിളിച്ചിരുന്നു. എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതായാണ് സിനിമയിൽ ഉള്ളത്. അതുകൊണ്ട് ഞാൻ ആ സിനിമ ഒഴിവാക്കി. സിനിമയിൽ പോലും ഞാൻ എന്റെ സുഹൃത്തിനെ ചതിക്കില്ല", -ജി വി പ്രകാശ് പറഞ്ഞു.
അതേസമയം കാളിദാസ് ജയറാമും സന്ദീപ് കിഷനുമായിരുന്നു രായനിൽ ധനുഷിന്റെ സഹോദരങ്ങളുടെ വേഷം അവതരിപ്പിച്ചത്. ധനുഷ് തന്നെയാണ് സിനിമ സംവിധാനം ചെയ്തതും. ഇഡ്‌ലി കടൈയിൽ നടൻ അരുൺ വിജയ്‌യും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് ചിത്രത്തിൽ താരമെത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates