

മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത സംഭവത്തിൽ യഥാർഥത്തിൽ നടന്നത് എന്താണെന്ന് തുറന്നുപറഞ്ഞ് വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ് ആർ. താന്‍ ഒളിവിലാണെന്നും കാർ കസ്റ്റഡിയിലെടുത്തെന്നും കാറിൽ നിന്ന് എംഡിഎംഎ കിട്ടിയെന്നും വരെ പറഞ്ഞവരുണ്ട്. എന്നാല്‍ അതല്ല സത്യമെന്ന് ധന്യ പറയുന്നു.
ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും തെറ്റുപറ്റിയെന്നും ധന്യ യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. എന്തുകൊണ്ട് വാഹനം നിർത്താതെ പോയി എന്നതിനെക്കുറിച്ചും ധന്യ വിശദീകരിച്ചു. 'എന്‍റെ ഭാഗത്ത് നിന്നും വലിയ തെറ്റുപറ്റി. ഒരു പരിപാടിക്കിടെ ഞാൻ ഒരു ബിയര്‍ അടിച്ചിരുന്നു. എന്റെ വണ്ടി ഒരിക്കലും പൊലീസ് പിടിച്ചു കൊണ്ട് പോയിട്ടില്ല.
എന്നിട്ട് വണ്ടി എടുക്കാന്‍ പാടില്ലായിരുന്നു. അതെന്‍റെ ഭാഗത്ത തെറ്റാണ്. വെരി വെരി വെരി സോറി... എന്‍റെ ഫോളോവേഴ്സിനോടും എന്നെ ഇഷ്ടപ്പെടുന്നവരോടും സോറി. ഞാനൊരിക്കലും ഒരു കാരണവശാലും മദ്യം ഇതുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല. ഞാൻ ഒരാളെയും ജീവിതത്തിൽ ഒരാളെയും മദ്യപിക്കാൻ ഞാൻ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. ഞാൻ മദ്യപിക്കാറില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല.
ഈ പറയുന്നതു പോലെ സ്ഥിരമായി മദ്യപിക്കുന്ന ഒരാളുമല്ല. എന്തുകൊണ്ട് പൊലീസിനെ കണ്ടിട്ട് നിർത്തിയില്ല എന്നു ചോദിച്ചാൽ പൊലീസിന്‍റെ ബീക്കണ്‍ ലൈറ്റ് കാരണം എല്ലാവരും ശ്രദ്ധിക്കും. എന്നെ അറിയുന്നവരുണ്ടാകും, ഒരു വിഡിയോ വരേണ്ട എന്നു കരുതിയാണ് വാഹനം നിര്‍ത്താതിരുന്നത്. പിടിച്ചതിനേക്കാൾ വലിയ മാളത്തിൽ എന്ന് പറഞ്ഞപോലെ ഇപ്പോള്‍ അതിനേക്കാളും ഫെയ്മസായി.
വാഹനം ഓടിച്ചു പോയ ശേഷം എന്‍റെ വീടിന്‍റെ മുന്നിലാണ് നിര്‍ത്തിയത്. അവിടെയാണ് പൊലീസ് എത്തിയത്. മാന്യമായാണ് അവർ പെരുമാറിയത്. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്ന് ചോദിച്ച ശേഷം ഊതിച്ചു. പെറ്റിയടിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങള്‍ വ്യക്തമായി പറഞ്ഞു തന്നു. പിഴ കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പറഞ്ഞു. വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തന്‍റെ കൈവശം തന്നെയുണ്ടെന്നും ധന്യ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. സാധാരണ പെറ്റി കിട്ടുന്ന പോലെ തന്നെയാണ് തനിക്കും പെറ്റിയടിച്ചത്. കോടതിയില്‍ പിഴ അടയ്ക്കും എന്നും ധന്യ പറഞ്ഞു. താന്‍ ഉപയോഗിച്ചത് മദ്യമല്ല മയക്കുമരുന്നാണെന്ന് കമന്റ് ബോക്സിൽ പറഞ്ഞവരുണ്ട്. കാസർകോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയില്‍ പോയി 3550 രൂപ കൊടുത്ത് ഡ്രഗ്, ആൽക്കഹോൾ പരിശോധന നടത്തിയതിന്‍റെ തെളിവും ധന്യ വിഡിയോയിൽ കാണിച്ചു.
താൻ അയ്യപ്പ ബൈജു ഒന്നുമല്ലെന്നും തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും ധന്യ പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. എനിക്ക് മെസേജ് വന്നതിന് കണക്കില്ല. എനിക്ക് കോൾ വന്നതിന് കണക്കില്ല. അങ്ങനെ ചെയ്യില്ല. കാർ പിടിച്ചോണ്ട് പോയി. ഞാൻ കസ്റ്റഡിയിലാണ്. ഞാൻ ജയിലിൽ ഗോതമ്പുണ്ട തിന്നോണ്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞ മാപ്രകളോടാണ് എനിക്ക് പറയാനുള്ളത്.
എന്റെ ഭാഗത്തു നിന്ന് തെറ്റ് പറ്റിയിട്ടുണ്ട്. അതിൽ എല്ലാവരോടും ക്ഷമ പറയുന്നു. വളരെ ചെറിയ തോതിൽ ആണെങ്കിൽ പോലും മദ്യപിച്ചിട്ട് ഞാൻ സ്റ്റിയറിങ്ങിൽ തൊട്ടിട്ടുണ്ടെങ്കിൽ അതെന്റെ ഭാഗത്തു നിന്ന് വന്ന തെറ്റാണ്. അത് അല്ലാ എന്നോ അത് ന്യായീകരിക്കാനോ ഒരിക്കലും ഞാൻ തയ്യാറല്ല. ഞാൻ ഒരിക്കലും അത് ആവർത്തിക്കുകയും ചെയ്യില്ല.
എല്ലാത്തിനും നന്ദി എന്നും ധന്യ വിഡിയോയിൽ പറയുന്നു. അണങ്കൂരിൽ വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു ധന്യ. ഇതേ തുടർന്ന് പൊലീസ് കാറിനെ പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു.