

ബൈപോളാർ ഡിസോർഡറിനെക്കുറിച്ചും തനിക്ക് ലഹരിയോടുണ്ടായിരുന്ന കടുത്ത ആസക്തിയെക്കുറിച്ചും തുറന്നു പറഞ്ഞ് ഗായകൻ ഹണി സിങ്. എല്ലാതരത്തിലും ജീവിതം തകർന്നെന്ന് തോന്നിയെന്നും മരിച്ചാൽ മതിയെന്ന് പ്രാർഥിച്ച ദിനങ്ങളായിരുന്നു അതെന്നും ഹണി സിങ് പറയുന്നു.
2014 ൽ തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്തെ ആരും അറിയാത്ത തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് ഹണി സിങ്. എബി ടോക്സ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എല്ലാവര്‍ക്കും മുന്‍പില്‍ ഞാൻ യോ യോ ഹണി സിങ് ആയിരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ.
പക്ഷേ അപ്പോഴാണ് എനിക്ക് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്റെ ആരാധകർ എന്നെ ആ അവസ്ഥയിൽ കാണണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. ഞാൻ വീടിനുള്ളിൽ തന്നെ അടച്ചിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കളെ പോലും കണ്ടില്ല. ആശയവിനിമയമോ ഫോൺ കോളുകളോ ടിവിയോ ഇന്റർനെറ്റോ ഒന്നും ഉണ്ടായിരുന്നില്ല.
ആളുകൾ കരുതിയിരുന്നത് പിശാച് എന്നോട് സംസാരിക്കുന്നുണ്ടെന്നാണ്. മൂന്ന് വർഷത്തോളം ഞാൻ എന്റെ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയില്ല. കുളിക്കുമ്പോൾ പോലും, മരിക്കുമോ എന്ന പേടി കാരണം ഞാൻ കുളിമുറിയുടെ വാതിൽ തുറന്നിടാറുണ്ടായിരുന്നു. ബൈപോളാർ ഡിസോർഡർ നിങ്ങളെ യഥാർഥമല്ലാത്ത വിനാശകരമായ ചിന്തകളിലേക്ക് കൊണ്ടുപോകും.
പക്ഷേ അത് യഥാർഥത്തിൽ സംഭവിക്കുന്നതു പോലെ തോന്നിപ്പിക്കും. 2018 ലും 2019 ലും ഞാൻ മരിച്ചു പോയി, എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഞാൻ ഇതിനോടകം മരിച്ചു പോയി എന്ന് കരുതി ഞാൻ അവിടെ ഇരിക്കാറുണ്ടായിരുന്നു. സ്വർഗത്തിനും നരകത്തിനും ഇടയിൽ എവിടെയോ കുടുങ്ങിപ്പോയി എന്നൊക്കെ ഞാൻ കരുതി. എന്റെ അമ്മ എനിക്ക് ഭക്ഷണം തരുമായിരുന്നു.
അത് എന്റെ അവസാനത്തെ ഭക്ഷണമാണെന്ന് ഞാൻ കരുതുമായിരുന്നു. ഏഴു വർഷമായി ഞാൻ ഒരേ മരുന്ന് കഴിച്ചുകൊണ്ടിരുന്നു, എന്നിട്ടും സുഖം പ്രാപിച്ചില്ല. പക്ഷേ ഒടുവിൽ വീട്ടിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ, ഞാൻ എന്റെ ഡോക്ടറെയും മാറ്റി. പുതിയ ഡോക്ടർ മരുന്നുകൾ മാറ്റി, പുതിയ മരുന്നുകൾ തന്നു.
ഉപ്പിന്റെ അളവിൽ ക്രമീകരണം വരുത്തി. നാല് ആഴ്ചകൾക്കുള്ളിൽ ഞാൻ സുഖം പ്രാപിക്കാൻ തുടങ്ങി. വെറും നാല് ആഴ്ചകൾക്കുള്ളിൽ, ഞാൻ ആളുകളെ കണ്ടുമുട്ടാനും ജീവിതത്തെ വീണ്ടും അഭിമുഖീകരിക്കാനും തുടങ്ങി. ഏഴ് വർഷത്തോളം ഡോസ് കൂടിയ മരുന്നുകൾ കഴിച്ച് എന്റെ ശരീരഭാരം കൂടി.
ഞാൻ 105 കിലോ ആയി. എന്റെ മുടി പൂർണമായും നഷ്ടപ്പെട്ടു. ഇത് ശരിക്കുള്ള മുടിയല്ല. എനിക്ക് കഷണ്ടി കയറി. ഇത് വിഗ് ആണ്".- ഹണി സിങ് പറഞ്ഞു. താൻ ഇപ്പോഴും ബൈപോളാർ ഡിസോർഡറുമായി ജീവിക്കുന്നുവെന്നും ഹണി സിങ് വ്യക്തമാക്കി. "പക്ഷേ ദൈവം കരുണയുള്ളവനാണ്. ഞാൻ ലോകം ചുറ്റി സഞ്ചരിക്കുന്നു, വീണ്ടും ഷോകൾ ചെയ്യുന്നു, സംഗീതത്തില്‍ ജീവിക്കുന്നു. അതൊരു അത്ഭുതമാണ്".- ഹണി സിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates