

തന്റെ അമ്മയും നടിയുമായ ശ്രീദേവിയുടെ ഓർമകൾ പങ്കുവച്ച് നടി ജാൻവി കപൂർ. അമ്മയുടെ വേർപാടിന് പിന്നാലെ തനിക്കുണ്ടായ ശൂന്യതയെക്കുറിച്ചും ജാൻവി പറഞ്ഞു. അമ്മയുടെ മരണമുണ്ടാക്കിയ വേദനയിൽ നിന്ന് താൻ ഇതുവരെ പൂർണമായും മുക്തയായിട്ടില്ലെന്ന് ജാൻവി പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
"അമ്മയുടെ ഒരു വശമായിരുന്നു ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നത്. എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ, അമ്മ പൂർണമായും ആ വഴിയിലേക്ക് പോകുമായിരുന്നു. കുടുംബജീവിതത്തെ അമ്മ അങ്ങനെയാണ് നോക്കിയത്. പ്രൊഫഷണൽ ജീവിതം എന്ന അധ്യായം തന്നെ പിന്നിലേക്ക് മാറ്റി വച്ച് ഒരു അമ്മയും ഭാര്യയും എന്ന നിലയിലുള്ള തന്റെ കടമകളിൽ മാത്രം അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഞങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയും അമ്മ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതു വരെയും ഞാനും അത് അനുഭവിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമ ഷൂട്ട് ചെയ്തിരുന്ന സമയം എനിക്കോർമ്മയുണ്ട്. യാദൃശ്ചികമായി ഞങ്ങളുടെ വേനലവധിക്കാലത്തായിരുന്നു സിനിമയുടെ ഷൂട്ടിങ് അവർ ഷെഡ്യൂൾ ചെയ്തത്.
എന്തോ കാരണത്താൽ, ന്യൂയോർക്കിലെ ചില ഷെഡ്യൂളുകളുടെ കാരണം കൊണ്ട് ഖുഷിയുടെയും പപ്പയുടെയും പിറന്നാളിന് അമ്മയ്ക്ക് എത്താനായില്ല. ആ ഷൂട്ട് പാക്ക്അപ് ആകുന്നതുവരെ ഒരു ആഴ്ചയോളം അമ്മ എല്ലാ ദിവസവും ഞങ്ങളെ ഫോണിൽ വിളിച്ച് കരയുകയായിരുന്നു. കുട്ടികളുടെ ജന്മദിനം നഷ്ടമായതിന്റെ ദുഃഖമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അതുകൊണ്ട് ഇങ്ങനെയൊരാൾ ഒരു മെഗാസ്റ്റാർ ആണെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. തീർച്ചയായും അമ്മ പോകുന്നിടത്തെല്ലാം ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. വളരെ സുരക്ഷിതമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. അമ്മ ഒരിക്കലും അമ്മയ്ക്ക് ലഭിച്ച അംഗീകാരങ്ങളുടെ ഭാരം വഹിച്ചു കൊണ്ടല്ല ജീവിച്ചത്. കുടുംബത്തിന് വേണ്ടി ചട്നിയുണ്ടാക്കാനും നല്ല ആവോലി മീൻ എവിടെ കിട്ടും എന്നതിലൊക്കെയായിരുന്നു അമ്മയുടെ ശ്രദ്ധ.
പപ്പയുടെ തലയിൽ മുടി വളരുമെന്ന് കരുതി എണ്ണ പുരട്ടി മസാജ് ചെയ്യുന്നതായിരുന്നു അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അവസാനം പപ്പയ്ക്ക് ഹെയർ ട്രാൻസ്പ്ലാൻറ് നടത്തേണ്ടി വന്നു". - ജാൻവി പറഞ്ഞു. അമ്മ എപ്പോഴും തന്നോട് പറഞ്ഞിരുന്ന ഒരു ഉപദേശത്തെക്കുറിച്ചും ജാൻവി കൂട്ടിച്ചേർത്തു.
"നിനക്ക് ഒരിക്കലും കാമറയോട് കള്ളം പറയാൻ കഴിയില്ല. നീ ഒരു നല്ല വ്യക്തിയാണെങ്കിൽ മാത്രമേ നിന്റെ പ്രകടനം പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ. ആദ്യം ഒരു നല്ല സത്യസന്ധതയുള്ള വ്യക്തിയാകാൻ ശ്രമിക്കണം, എങ്കിൽ മാത്രമേ അത് നിന്റെ പ്രകടനത്തിൽ പ്രകടമാകൂ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു".- ജാൻവി വ്യക്തമാക്കി.
ഇടക്കിടെ താൻ കാണുന്ന സ്വപ്നങ്ങളിൽ അമ്മ എവിടെയെങ്കിലും ഒരു യാത്ര കഴിഞ്ഞു തിരിച്ചുവരുന്നതായി അനുഭവപ്പെടാറുണ്ടെന്നും, ആ നിമിഷങ്ങൾ തനിക്ക് അത്രത്തോളം യാഥാർത്ഥ്യബോധം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates