

തന്റെ മുന്‍ പങ്കാളിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ജസീല പര്‍വീണ്‍. കഴിഞ്ഞ ന്യൂ ഇയര്‍ രാത്രിയില്‍ തന്റെ പങ്കാളിയായിരുന്ന ഡോണ്‍ തോമസ് വിതായത്തില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നു പറയുകയാണ് ജസീല. മര്‍ദ്ദനത്തില്‍ തന്റെ മുറിഞ്ഞുപോയ ചുണ്ടിന്റേയും ബെഡില്‍ നിറയെ രക്തം ഒഴുകി കിടക്കുന്നതിന്റേയും ചിത്രങ്ങളും വിഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.
തനിക്ക് പിന്തുണയും നിയമോപദേശവുമാണ് വേണ്ടതെന്നാണ് ജസീല പറയുന്നത്. ഏറെകാലമായി താന്‍ എല്ലാം ഉള്ളിലൊതുക്കി അനുഭവിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്:
''ഞാന്‍ കടന്നുപോകുന്നതിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. സിമ്പതിയ്ക്ക് വേണ്ടിയല്ല. പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കാനാണ്.
ന്യൂയര്‍ രാവില്‍ അന്നത്തെ എന്റെ പങ്കാളി ഡോണ്‍ തോമസ് വിതായത്തിലും ഞാനും തമ്മില്‍ തര്‍ക്കമുണ്ടായി. അയാളുടെ അനിയന്ത്രിതമായ മദ്യപാനവും പുകവലിയും പെരുമാറ്റവുമായിരുന്നു കാരണം. തര്‍ക്കത്തിനിടെ അയാള്‍ അക്രമാസക്തനായി. എന്റെ വയറ്റില്‍ ചവുട്ടി. മുഖത്ത് ഇടിച്ചു. തല നിലത്ത് അടിച്ചു. എന്നെ വലിച്ചിഴച്ചു. എന്റെ കക്ഷത്തിലും തുടയിലും കടിക്കുക വരെ ചെയ്തു. തന്റെ കൈ വളയിട്ട് എന്റെ മുഖത്ത് ശക്തമായി അമര്‍ത്തിയതിനെ തുടര്‍ന്ന് എന്റെ മേല്‍ച്ചുണ്ട് മുറിഞ്ഞുപോയി. ഒരുപാട് രക്തം നഷ്ടമായി.
എന്നെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് ഞാന്‍ അയാളോട് യാചിച്ചു. ഞാന്‍ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഫോണ്‍ തട്ടിയെടുത്തു. പിന്നീട് എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് അയാള്‍ സമ്മതിച്ചു. അവിടെയെത്തിയപ്പോള്‍ ഞാന്‍ പടിക്കെട്ടില്‍ നിന്നും വീണതാണെന്ന് ഡോക്ടറോട് അയാള്‍ കള്ളം പറഞ്ഞു. എന്നെ അവിടെ നിന്നും സണ്‍റൈസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ചാണ് എനിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത്.
അതിന് ശേഷവും അയാള്‍ എന്നെ പരിചരിച്ചില്ല. അയാളുടെ അതിക്രമം തുടര്‍ന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നു, വേദനയിലായിരുന്നു. മാനസികവും ശാരീരകവുമായി തകര്‍ന്നുപോയിരുന്നു. ഞാന്‍ ഓണ്‍ലൈനിലൂടെ പൊലീസിന് പരാതി നല്‍കി. പ്രതികരണമൊന്നുമുണ്ടായില്ല. ജനുവരി 14 ന് ഞാന്‍ നേരിട്ട് പരാതി നല്‍കാന്‍ ചെന്നു. എന്നിട്ടും പെട്ടെന്നാരു നടപടിയുണ്ടായില്ല. അയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ മാത്രമാണ് പൊലീസ് വന്ന് പരിശോധിക്കുന്നതും എഫ്‌ഐആര്‍ ഇടുന്നതും.
അത് മുതല്‍ കേസ് നടന്നുവരികയാണ്. ഇപ്പോള്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കല്‍ റെക്കോര്‍ഡുകളും വ്യക്തമാണ്. പക്ഷെ എതിര്‍കക്ഷി ഞാന്‍ ഒരിക്കലും സമ്മതിക്കാത്ത ഒത്തുതീര്‍പ്പ് നടന്നുവെന്ന് പറഞ്ഞ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മാസങ്ങളായി അവര്‍ കൂടുതല്‍ സമയം ചോദിച്ച് കേസ് വൈകിപ്പിക്കുകയാണ്. ഞാന്‍ ഒറ്റയ്ക്കാണ് കോടതിയില്‍ ഹാജരാകുന്നത്. കാരണം ഈ ഘട്ടത്തില്‍ എനിക്കൊരു അഭിഭാഷകനെ വെക്കുക സാധ്യമല്ല. ഇന്നലത്തെ വാദത്തില്‍ എനിക്ക് സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. കോടതി മുറിയില്‍ ഞാന്‍ അപ്രതക്ഷ്യയായത് പോലെ തോന്നി.
ഇതൊരു ചെറിയ തര്‍ക്കമല്ല.
ഇതൊരു ലളിതമായ വേദനിപ്പിക്കലല്ല.
ഇത് അതിക്രൂരമായ ഹിംസയാണ്.
ഒരു കലാകാരിയെന്ന നിലയില്‍ എന്റെ മുഖമാണ് എന്റെ ഐഡന്റിറ്റി. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചില്ല. ശാരീരികവും മാനസികവുമായ ട്രോമയിലൂടെയും സാമ്പത്തിക നഷ്ടത്തിലൂടേയും ചികിത്സയിലൂടേയും വിഷാദത്തിലൂടേയുമാണ് ഞാന്‍ കടന്നു പോയത്.
അതേസമയം ഇതെല്ലാം ചെയ്തയാള്‍ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ്. മുതിര്‍ന്ന അഭിഭാഷകരെ വെക്കുകയും കേസ് വൈകിപ്പിക്കുകയും ചെയ്യുന്നു.
ഞാന്‍ ചോദിക്കുന്നത് ഇത് മാത്രമാണ്.
കേസ് വിചാരണയിലേക്ക് പോകണം.
തെളിവുകള്‍ സംസാരിക്കട്ടെ.
സത്യം കേള്‍ക്കട്ടെ.
വേണ്ടി വന്നാല്‍ എന്റെ കേസ് ഞാന്‍ തന്നെ വാദിക്കാനും തയ്യാറാണ്. എനിക്ക് നീതി വേണം.
ഏതെങ്കിലും അഭിഭാഷകര്‍ക്ക് എന്നെ സഹായിക്കാന്‍ സാധിച്ചാല്‍, പ്രത്യേകിച്ചും കേസ് റദ്ദാക്കാന്‍ നല്‍കിയ പെറ്റീഷന്‍ തള്ളിക്കളയാനും മുന്നോട്ട് പോകാനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായാല്‍, ഞാന്‍ കടപ്പെട്ടിരിക്കും.
ദയവ് ചെയ്ത് എനിക്കൊപ്പം നില്‍ക്കണം.
എന്റെ പോരാട്ടം എന്റേത് മാത്രമല്ല. സിസ്റ്റം നിശബ്ദരാക്കിയ ഓരോ ഇരയ്ക്കും വേണ്ടിയുള്ളതാണ്.
നന്ദി''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates