'എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത്?'; മമ്മൂട്ടി കാരണമല്ല ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഒഴിവാക്കിയത്

കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലില്‍ അഭിനയിച്ചത്
JEO BABY MAMMOOTTY
കാതല്‍ പോസ്റ്റര്‍, ജിയോ ബേബിചിത്രം: ടി പി സൂരജ്
Updated on
1 min read

കാതലിന്റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ മമ്മൂട്ടിയായിരുന്നു തന്റെ മനസിലെന്ന് സംവിധായകന്‍ ജിയോ ബേബി. കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലില്‍ അഭിനയിച്ചത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജിയോ ബേബി.

'ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ തോന്നിയ സിനിമയാണ് കാതല്‍. എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചിട്ടുണ്ട്. മമ്മൂട്ടിയെപ്പോലെയുള്ള ഒരു അഭിനേതാവും ഈ ആശയം മനസിലാക്കാന്‍ പറ്റിയ ഒരു മനുഷ്യനേയും വേണം എന്നാണ് ഞാന്‍ പറഞ്ഞത്. ബോളിവുഡിലേയും മറ്റും നടന്മാര്‍ക്ക് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്. അതൊന്നും ഇല്ലാത്ത ഒരു നടന്‍ നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും അഭിമാനം.'

'കാതല്‍ വായിക്കുമ്പോള്‍ തന്നെ മമ്മൂട്ടി ആയിരുന്നു എന്റെ മനസില്‍. ഞാന്‍ അത് മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ അവരെല്ലാം എക്‌സൈറ്റഡായി. മമ്മൂക്ക ഇത് ചെയ്യുമോ എന്ന് അവര്‍ക്ക് സംശയമായിരുന്നു. അദ്ദേഹത്തെ പോയി കണ്ട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഓകെ ആയിരുന്നു. സിനിമ നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.'- ജിയോ ബേബി വ്യക്തമാക്കി.

മമ്മൂട്ടി ഉള്ളതുകൊണ്ടല്ല ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഒഴിവാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി. 'മമ്മൂക്ക ഈ സിനിമയില്‍ ഉള്ളതുകൊണ്ടാണ് ചിത്രത്തില്‍ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ ഇല്ലാത്തത് എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിലുണ്ട്. സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ചിത്രം പറയുന്നത്. അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ തോന്നിയില്ല. സിനിമയ്ക്ക് അത് ആവശ്യമായിരുന്നില്ല.'- അദ്ദേഹം പറഞ്ഞു.

'മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ മറ്റേതെങ്കിലും നടനെവെച്ച് കാതല്‍ ഞാന്‍ ചെയ്യുമായിരുന്നു. എനിക്ക് മാത്രമാണ് മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നത്. മമ്മൂക്കയ്ക്ക് മനസിലായാല്‍ അദ്ദേഹം ചെയ്യുമല്ലോ? അദ്ദേഹത്തിന് മനസിലാകുമോ എന്ന് നോക്കാം എന്നാണ് ഞാന്‍ തിരക്കഥാകൃത്തുക്കളായ ആദര്‍ശിനോടും പോള്‍സനോടും പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ മമ്മൂക്കയ്ക്ക് കൃത്യമായി മനസിലായി. ആ സിനിമ വളരെ പെട്ടെന്നാണ് സംഭവിച്ചത്. അദ്ദേഹത്തെ കണ്ട് ആറ് മാസത്തിനുള്ളില്‍ സിനിമ ആരംഭിച്ചു. ഞങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ടിയിരുന്ന കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിവെച്ചാണ് കാതല്‍ ചെയ്തത്.'

എല്‍ജിബിറ്റി കമ്യൂണിറ്റിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരുപാട് അറിയാമായിരുന്നു. ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട് എന്നാണ് ജിയോ ബേബി പറയുന്നത്. മൂന്നു പ്രാവശ്യം മമ്മൂട്ടിക്കൊപ്പം ഇരുന്നതിനു ശേഷമാണ് കഥ തയ്യാറാക്കിയത്. ജ്യോതികയെ നിര്‍ദേശിച്ചതും മമ്മൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com