

കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് നടൻ ജോയ് മാത്യു. കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോയ് മാത്യു. രഞ്ജിത്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റുകാരനാണെന്ന് തന്നെ നമ്മൾ വിലയിരുത്തുമെന്നും അതേസമയം ഒരു ചങ്ങാതി എന്ന നിലയിൽ താനവനെ ചേർത്ത് നിർത്തുമെന്നും ജോയ് മാത്യു പറഞ്ഞു.
"സത്യത്തിൽ നമ്മുടെ നിയമവ്യവസ്ഥയിൽ തന്നെയുള്ള വലിയൊരു പഴുതാണ് ഒരു യുവതി അല്ലെങ്കിൽ നടി ഒരു അഭിനേത്രി ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുമ്പോൾ ഉടനെ കേസെടുക്കുക എന്നുള്ളത്. മറുഭാഗത്ത് ഉള്ളയാളുടെ വാദം കേൾക്കാനോ അല്ലെങ്കിൽ അയാളുടെ മറുപടി കേൾക്കാനോ സമയം അനുവദിക്കുന്നില്ല കോടതി.
രഞ്ജിത്ത് പറഞ്ഞത് എന്താണെന്ന് എനിക്ക് കാണാനോ കേൾക്കാനോ പറ്റിയിട്ടില്ല. സുഖമില്ലാതിരുന്ന കൊണ്ട്. പക്ഷേ രഞ്ജിത്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അവനെന്റെ കൂടപ്പിറപ്പിനെ പോലെയാ. നമ്മുടെ ഒരു സുഹൃത്ത് ഒരു തെറ്റ് ചെയ്തു എന്ന് വിചാരിച്ച് നമ്മൾ അയാളെ പടി അടച്ച് പിണ്ഡം വയ്ക്കുകയല്ല.
ഒരു വീട്ടിൽ ഒരുപാട് കുട്ടികളുണ്ട്. അതിൽ പല കുട്ടികളും മോശം വഴിക്ക് പോയാൽ അച്ഛനമ്മമാർ അവരെ തള്ളി പറയുന്നില്ല. ചേർത്തുനിർത്തുകയാണ് ചെയ്യാറ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തന്നെ ഞാനത് പൊറുക്കാനും അവനെ ചേർത്ത് നിർത്താനും ഇഷ്ടപ്പെടുന്നുണ്ട്. അല്ലാതെ എല്ലാവരെയും പോലെ അതീജിവിതയോടൊപ്പം അതിജീവിതയോടൊപ്പം.
അതിജീവിതയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ. അപ്പോൾ ഞാൻ പറയാം. അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റുകാരനാണെന്ന് തന്നെ നമ്മൾ വിലയിരുത്തും. അതേസമയം ഒരു ചങ്ങാതി എന്ന നിലയിൽ ഞാനവനെ ചേർത്ത് നിർത്തും. ഇതാ ഇതാണെന്ന് പറഞ്ഞ് നിങ്ങൾ അങ്ങ് ആരോപിക്കുകയല്ലേ.
അതാ ഞാൻ പറഞ്ഞത്, നമ്മുടെ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ ലൂപ്ഹോൾ എന്ന് പറയുന്നത്, നിങ്ങൾക്ക് മറുവശം കേൾക്കാനുള്ള സൗകര്യമില്ല. ഒരു പത്രപ്രവർത്തകയായ സുഹൃത്തിന്റെ തോളിൽ കയ്യിട്ടതിന് അല്ലേ സുരേഷ് ഗോപിയെ നിങ്ങളെല്ലാവരും കൂടി കുരിശിൻ മേൽ തറച്ചത്. അല്ലേ.
ഗൂഢാലോചന ഉണ്ടോയെന്ന് എനിക്കറിയില്ല. ഇതിപ്പോൾ ഒരു സെറ്റിൽ സംഭവിക്കുന്ന കാര്യമാണ്. ഇതിന് സാക്ഷികൾ ഇല്ലല്ലോ. സാക്ഷികൾ ഇല്ലാത്ത കാര്യത്തിന് നമുക്കൊന്നും വിധി കൽപ്പിക്കാൻ പറ്റില്ല. പിന്നെ തെളിവുകളുടെ അടിസ്ഥാനത്തിലാണല്ലോ ഇതൊക്കെ തീരുമാനിക്കപ്പെടുക.
എന്റെ മനസാക്ഷിക്കൊപ്പം നിൽക്കുന്നതു കൊണ്ട് ഞാൻ പറയുകയാണ് ഞാൻ അവനോടൊപ്പമാണ്. ഇനി അവൻ തെറ്റുകാരനാണെങ്കിൽ ആ കുട്ടിക്ക് വേണ്ടിയും ഞാൻ വാദിക്കും. എന്നാലും അവനെ ചേർത്ത് നിർത്തുകയും ചെയ്യും". - ജോയ് മാത്യു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates