ദീപിക പദുക്കോൺ പ്രധാന വേഷത്തിലെ ഗെഹരായിയാനെതിരേ വിമർശനവുമായി നടി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗെഹരായിയാൻ മോശം സിനിമയാണെന്നും അശ്ലീലം നിറച്ചാൽ രക്ഷിക്കാനാവില്ലെന്നുമാണ് കങ്കണ കുറിച്ചത്. അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുതെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ പേരെടുത്ത് പറയാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
കങ്കണയുടെ കുറിപ്പ്
ഞാനും ഒരു മില്ലേനിയലാണ്, പക്ഷേ ഇത്തരത്തിലുള്ള പ്രണയത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും എനിക്ക് പറ്റും. എന്നിരുന്നാലും പുതുയുഗം, പുരോഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്. ഗെഹരായിയാനെക്കുറിച്ചുള്ള കാര്യമൊന്നുമല്ല.- കങ്കണ കുറിച്ചു.
സിനിമ എത്തിയത് ആമസോൺ പ്രൈമിൽ
ശകുൻ ബത്ര സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ 11 നാണ് റിലീസ് ചെയ്തത്. ദീപികയെ കൂടാതെ സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും മാനസിക സംഘർഷങ്ങളുമാണ് ഗെഹരായിയാന്റെ പ്രമേയം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ദീപികയുടെ പ്രകടനത്തിന്. ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ ചിത്രം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശകുൻ ബത്രയുടെ ജൗസ്ക ഫിലിംസുമായി സഹകരിച്ച് ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോയും സംയുക്തമായിട്ടാണ് ഗെഹരായിയാൻ നിർമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates