'സെലിബ്രെറ്റി ആയിരിക്കും, പക്ഷേ നിങ്ങള്‍ ഈ കേസില്‍ പ്രതിയാണ്, മറക്കണ്ട'- കങ്കണയെ വിമര്‍ശിച്ച് കോടതി

തിരകഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
ചിത്രം; ഫെയ്സ്ബുക്ക്
ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

മുംബൈ: തിരകഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മുംബൈയിലെ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആര്‍ആര്‍ ഖാനാണ് നടിയെ വിമര്‍ശിച്ചത്. കങ്കണ റണാവത്ത് സെലിബ്രറ്റിയൊക്കെയായിരിക്കും. പക്ഷേ അവര്‍ ഈ കേസില്‍ പ്രതിയാണെന്ന കാര്യം മറക്കരുതെന്ന് കോടതി ഓര്‍മപ്പെടുത്തി. 

കേസുമായി ബന്ധപ്പെട്ട് സ്ഥിരമായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. നടിയെന്ന നിലയ്ക്കുള്ള തന്റെ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണ കോടതിക്ക് മുന്നില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. 

കേസുമായി ബന്ധപ്പെട്ട് ഇതുവരെയായി പ്രതി കോടതിയില്‍ ഹാജരായിട്ടില്ല. കോടതിയില്‍ ഹാജരാകാതെ അവരുടെ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി നിബന്ധനകള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ഇത്തരത്തില്‍ സ്ഥിരമായി ഇളവുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 

ജാമ്യ ബോണ്ടിലെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ പ്രതിക്ക് ബാധ്യതയുണ്ട്. സെലിബ്രെറ്റി എന്ന നിലയില്‍ അവര്‍ക്ക് പ്രൊഫഷണല്‍ അസൈന്‍മെന്റുകളുണ്ടാകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ അവര്‍ ഈ കേസില്‍ പ്രതിയാണെന്ന കാര്യം മറക്കരുത്. കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് കോടതിയുമായി സഹകരിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. 

തനിക്കെതിരെയുള്ള ക്രിമിനല്‍ മാനനഷ്ടക്കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ നിരസിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ കങ്കണ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

2020 ലാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ഇത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജാവേദ് അക്തര്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി കങ്കണയും പരാതി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com