

വിവാദ ചിത്രം ദ കേരള സ്‌റ്റോറി 2 കാണാന്‍ ഹൈക്കോടതി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സിനിമ കണ്ട് വിലയിരുത്തുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അറിയിച്ചത്. നാളെ സിനിമ കാണാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ ജനങ്ങള്‍ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ്. എന്നാല്‍ സിനിമയില്‍ കേരളത്തെ തെറ്റായിട്ടാണ് അവതരിപ്പിക്കുന്നതെന്നാണ് ഡയലോഗുകളില്‍ നിന്നും മനസിലാകുന്നതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാണിച്ചു. സിനിമയുടെ പേര് കേരള സ്റ്റോറി എന്നായതിനാലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയെ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു.
പൊതുവെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാറില്ല. സിനിമ ഒരു കലാരൂപമാണ്. എന്നാല്‍ യഥാര്‍ഥ സംഭവമെന്ന് പറയുമ്പോള്‍, കേരളം എന്നത് പേരില്‍ തന്നെ പരാമര്‍ശിക്കുമ്പോള്‍ പ്രശ്‌നമുണ്ട്. അതിനാല്‍ നാളെ സിനിമ കണ്ട് വിലയിരുത്തുമെന്നാണ് കോടതി അറിയിച്ചത്. അതേസമയം പേരില്‍ കേരളം ഉണ്ടെങ്കിലും സിനിമ പറയുന്നത് പാന്‍ ഇന്ത്യന്‍ കഥയാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഘുസ്‌ഖോര്‍ പണ്ഡിറ്റിന്റെ പേരിനെ ചൊല്ലിയുള്ള കേസില്‍, ചിത്രത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ അവഹേളിക്കാനാകില്ലെന്ന സുപ്രീം കോടതി നിരീക്ഷണവും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു.
സിനിമയില്‍ വസ്തുതാവിരുദ്ധതയുണ്ടെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. അതേസമയം ടീസറിലുള്ളത് സിനിമയിലില്ല എന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. ഇതോടെ കേരള സ്‌റ്റോറിയുടെ ടീസര്‍ പിന്‍വലിക്കണെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ടീസറിനൊപ്പം ട്രെയിലറും പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എപ്പോള്‍ സിനിമ കാണാനാകും എന്നതില്‍ നിര്‍മാതാക്കള്‍ തീരുമാനം അറിയിക്കണം. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ശേഷം വീണ്ടും പരിഗണിക്കും. സിനിമ എവിടെ വച്ച് കാണാനാകുമെന്ന് അപ്പോള്‍ അറിയിക്കണമെന്നും കോടതി നിര്‍മാതാക്കളെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates