

'ഗ്രാനി' എന്ന ഹ്രസ്വ ചിത്രത്തിലൂടെയും 'മുത്തശ്ശി' എന്ന ഹൊറർ സീരിസിലൂടെയും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് നടി കെപിഎസി ലീല. കഥാപാത്രങ്ങളുടെ സ്വഭാവം തനിക്ക് പ്രശ്നമല്ലെന്നും അഭിനയിക്കാൻ ഇഷ്ടമാണെന്നും പറയുകയാണ് കെപിഎസി ലീല ഇപ്പോൾ. അഭിനയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി പറയുന്നു. അതോടൊപ്പം തന്റെ 'ഹൊറർ' സിനിമകൾ തീർന്നിട്ടില്ലെന്നും ലീല കൂട്ടിച്ചേർത്തു.
‘ഗ്രാനി’ ഒരു ഹൊറർ ചിത്രമാണെന്ന കാര്യം കരാറിൽ ഒപ്പിട്ടപ്പോൾ തനിക്കറിയില്ലായിരുന്നുവെന്നും സെറ്റിലെത്തിയപ്പോഴാണ് അക്കാര്യം തനിക്ക് മനസിലായതെന്നും ലീല പറയുന്നു. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നെന്നും നടി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എനിക്ക് അത് വെറുമൊരു കഥാപാത്രം മാത്രമായിരുന്നു. ഭാഗ്യവശാൽ, പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെട്ടു, എന്നെ കണ്ടപ്പോൾ പേടിച്ചു എന്ന് പറയുന്നുണ്ടെങ്കിലും. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. ഇതെല്ലാം തികച്ചും യാദൃശ്ചികമായി സംഭവിക്കുന്നതാണ്.
‘പൂക്കാലം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഞാൻ അവരുടെ പ്രൊജക്ടുകൾക്ക് അനുയോജ്യയായിരിക്കുമെന്ന് ആളുകൾക്ക് തോന്നി. അവർ എന്നെ വിളിച്ചു, ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചു. എന്റെ ഹൊറർ സിനിമകൾ ഇതുവരെ തീർന്നിട്ടില്ല. 'കുരങ്ങുകളി'യാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
എന്നെക്കണ്ടാൽ ശരിക്കും പേടി തോന്നുമോ ?. ചിലപ്പോഴൊക്കെ എനിക്കും അതോർത്ത് അത്ഭുതം തോന്നാറുണ്ട്. എനിക്ക് അങ്ങനെ തോന്നുന്നില്ല. പക്ഷേ ഇത്തരം വേഷങ്ങളിൽ പ്രേക്ഷകർക്ക് എന്നെ കാണാൻ ഇഷ്ടമാണെന്ന് തോന്നുന്നു, അതുകൊണ്ട് ഞാനതിൽ സന്തോഷവതിയാണ്.
'ഗ്രാനി' യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം, എനിക്ക് വരുന്ന ഫോൺ കോളുകൾ നിന്നിട്ടില്ല. 'ഞാൻ അവരെ ശരിക്കും പേടിപ്പിച്ചെന്നാണ്' ആളുകൾ പറയുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ, അത്തരം കമന്റുകൾ കേൾക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്".- ലീല പറഞ്ഞു.
ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹ്രസ്വ ചിത്രമാണ് ‘ഗ്രാനി’. സിനിമയോട് കിട പിടിക്കുന്ന നിലവാരം പുലർത്തുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കൊണ്ട് ഗ്രാനി ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ശിവരാജ്, കെപിഎസി ലീല എന്നിവരാണ് ഈ ഹ്രസ്വ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയോടെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഈ ഹ്രസ്വ ചിത്രം കഥ പറഞ്ഞിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates