'ഏറ്റെടുത്ത പരിപാടി ജീവിതത്തിലായി അന്ന് ക്യാന്‍സല്‍ ചെയ്തു, ഇപ്പോഴും കുറ്റബോധമുണ്ട്'; സമാനതകളില്ലാതെ കെഎസ് ചിത്ര

കെഎസ് ചിത്രയുടെ 62-ാം പിറന്നാള്‍ ആണ് ഇന്ന്
KS Chithra
KS Chithraഫയല്‍
Updated on
2 min read

കെഎസ് ചിത്ര, ആ പേര് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സങ്കടത്തിനും സന്തോഷത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരുന്നിട്ടുള്ള ശബ്ദം. സംഗീതം പോലെ തന്നെ ഭാഷയുടെ അതിരുകള്‍ ചിത്രയ്ക്കും ബാധകമല്ല. മലയാളത്തിലെന്നത് പോലെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറ സാന്നിധ്യമാണ് ചിത്ര. ഹിന്ദിയിലും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. പുതിയ കാലത്തും ചിത്രയുടെ മധുരശബ്ദം തേടി സംഗീത സംവിധായകര്‍ എത്തിക്കൊണ്ടിരിക്കുന്നു.

KS Chithra
എന്തൊരു ഫീൽ ആണ് ഈ പാട്ടുകൾക്കൊക്കെ...; ചിത്ര പാടിയ അഞ്ച് ഹിന്ദി പാട്ടുകൾ

ചിത്ര ചേച്ചിയെന്നും ചിത്രാമ്മയെന്നും മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന കെഎസ് ചിത്രയുടെ 62-ാം പിറന്നാള്‍ ആണ് ഇന്ന്. നാല് പതിറ്റാണ്ടു പിന്നിട്ട ചിത്രയുടെ കരിയറിന്റെ കരുത്ത് അവരുടെ സ്വരമാധുര്യം മാത്രമല്ല, തന്റെ തൊഴിലിനോടുള്ള കളങ്കമില്ലാത്ത അര്‍പ്പണബോധം കൂടിയാണ്. താന്‍ ഏറ്റെടുത്ത പരിപാടികളില്‍ നിന്നും പിന്മാറുന്ന പതിവില്ല കെഎസ് ചിത്രയ്ക്ക്. ഇത്രയും വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഏറ്റെടുത്ത പരിപാടിയില്‍ നിന്നും ചിത്രയ്ക്ക് പിന്മാറേണ്ടി വന്നിട്ടുള്ളത്.

KS Chithra
മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

ചിത്രയുടെ കരിയറിന്റെ ദൈര്‍ഘ്യവും അവരുടെ തിരക്കും പരിഗണിക്കുമ്പോള്‍ ഒരു പരിപാടിയില്‍ നിന്നു മാത്രമാണ് പിന്മാറേണ്ടി വന്നതെന്നത് അത്ഭുതപ്പെടുത്തുന്നൊരു വസ്തുതയാണ്. അങ്ങനെ ചിത്രയ്ക്ക് പിന്മാറേണ്ടി വന്നതാകട്ടെ തന്റെ അമ്മയ്ക്ക് വേണ്ടിയും. കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ആ സംഭവത്തെക്കുറിച്ച് കെഎസ് ചിത്ര പറയുന്നത്.

''ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍, തിരിഞ്ഞു നോക്കുമ്പോള്‍ ഞാനായിട്ട് ക്യാന്‍സല്‍ ചെയ്ത ഒരു പരിപാടി മാത്രമാണുള്ളത്. അതില്‍ എനിക്കിപ്പോഴും കുറ്റബോധമുണ്ട്. ഞങ്ങള്‍ പരിപാടിയ്ക്കായി പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ട്രെയ്‌നിലാണ്. അതു കഴിഞ്ഞ് മൂകാംബികയ്ക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. അതിനാല്‍ അമ്മയും കൂടെ വന്നിരുന്നു. അമ്മ, ചേച്ചി, ഞാന്‍, വിജയന്‍ ചേട്ടന്‍, ഞങ്ങളാണ് പോകുന്നത്. എറണാകുളത്ത് എത്തിയപ്പോഴേക്കും അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായി. ട്രെയ്‌നില്‍ വച്ചു തന്നെയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ്'' താരം പറയുന്നു.

''ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലത്ത് എത്തിയിരുന്നില്ല. വേഗം അവിടെ ഇറങ്ങി. അമ്മയും കൊണ്ട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോയി. ബന്ധുക്കളെയൊക്കെ വിളിച്ച് അറിയിച്ചു. പിറ്റേന്ന് എനിക്ക് പാലക്കാട് പരിപാടിയുണ്ടായിരുന്നു. മമ്മിയുടെ കാര്യം 48 മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റുള്ളൂ. അല്ലാതെ ഒന്നും പറയാനാകില്ല, ക്രിട്ടിക്കല്‍ ആണെന്ന് പറഞ്ഞു. ഞാനാണ് അന്ന് കൂടെ നില്‍ക്കുന്നത്. എനിക്ക് പിന്നെ പാടാന്‍ പറ്റില്ല. അത് മാത്രമാണ് എന്റെ ഓര്‍മയില്‍ ഞാനായിട്ട് ക്യാന്‍സല്‍ ചെയ്തിട്ടുള്ള പരിപാടി'' എന്നാണ് കെഎസ് ചിത്ര പറയുന്നത്.

''ബാക്കിയൊക്കെ എന്തെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ ഞാന്‍ പോകും. തിരെ വയ്യാതെ, തൊണ്ടയൊക്കെ അടഞ്ഞിരിക്കുമ്പോഴും പോയി പാടിയിട്ടുണ്ട്. ആദ്യമേ പറയും ശബ്ദം അടഞ്ഞിരിക്കുകയാണ് പറ്റുന്നത് പോലെ പാടാമെന്ന്. പക്ഷെ കേള്‍വിക്കാര്‍ വളരെ അണ്ടര്‍സ്റ്റാന്റിംഗ് ആണ്. അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തന്നിട്ടുണ്ട്'' എന്നും കെഎസ് ചിത്ര പറയുന്നു.

Summary

KS Chithra recalls the only time she had to cancel a program. it was due to her mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com